ന്യൂദല്‍ഹി : മകളെ പീഡിപ്പിച്ചെന്ന കേസില്‍ 10 വര്‍ഷം ജയില്‍ ശിഷ അനുഭവിച്ച് പിതാവ് മരിച്ച ശേഷം കുറ്റവാളിയല്ലെന്ന് കോടതി വിധി. ഇയാള്‍ മരിച്ച് പത്തുമാസങ്ങള്‍ക്കുശേഷം ഭാര്യ നല്കിയ ഹര്‍ജിയില്‍ ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ആര്. കെ. ഗൗബയാണ് കുറ്റവിമുക്തനാക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
1996ലാണ് കേസിനാസ്പദമായ സംഭവം. 1991 മുതല്‍ ഇയാളുടെ തന്നെ പിതാവ് പീഡിപ്പിക്കുകയാണെന്ന് കാണിച്ച് 16കാരിയായ മകള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി നല്കുന്ന സമയത്ത് പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി തടവുശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു.
എന്നാല്‍ പെണ്‍കുട്ടിക്ക് ഒരു ചെറുപ്പക്കാരനുമായി അടുപ്പം ഉണ്ടായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പിതാവ് നേരത്തെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് അത് അന്വേഷിക്കാന്‍ തയ്യാറായില്ല. കൂടാതെ ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും അതും നിരസിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ആരോപണം തെറ്റാണെന്നും വിചാരണവേളയിലും പോലീസിനോടും ഇയാള്‍ കരഞ്ഞു പറഞ്ഞെങ്കിലും ഇത് കേള്‍ക്കാന്‍ ആരും തയ്യാറായില്ല. കേസിന്റെ ആരംഭത്തില്‍ തന്നെ ഏകക്ഷീയമായാണ് അന്വേഷണം നടത്തുന്നതെന്നും ഇയാളെ അനുകൂലിച്ച് ഭാര്യയും മറ്റ് ബന്ധുക്കളും അറിയിച്ചെങ്കിലും അതും പോലീസ് ഇത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല.
തുടര്‍ന്ന് ഫെബ്രുവരിയില്‍ ആരോപണ വിധേയനായ ആള് മരിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യ വിധിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അതേസമയം കേസില്‍ പ്രോസിക്യൂഷന്റെ കണ്ടെത്തലുകള്‍ അതേപടി വിചാരണക്കോടതി ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: