മുംബൈ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ അദ്ദേഹത്തെ കുടുക്കാന്‍ കെട്ടിച്ചമച്ച സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അവശേഷിച്ച 22 പേരേയും കുറ്റക്കാരല്ലെന്നു കണ്ട് മുംബൈയിലെ പ്രത്യേക കോടതി വെറുതേ വിട്ടു.
അധോലോകക്കുറ്റവാളിയായിരുന്ന ഷേഖ് സൊറാബുദ്ദീനേയും ഭാര്യ കൗസര്ഭായിയേയും ഗുജറാത്ത്, രാജസ്ഥാന് പോലീസ് സംഘങ്ങള്‍ 2005 നവംബറിലും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുറ്റവാളി തുളസീറാം പ്രജാപതിയെ 2006 ഡിസംബറിലും വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചു എന്നായിരുന്നു സിബിഐയുടെ കേസ്.
ഇവരെ മനപ്പൂര്‍വം കൊന്നതാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്.ജെ. ശര്‍മയുടെ ഉത്തരവില്‍ പറയുന്നു. ഗുജറാത്ത്, രാജസ്ഥാന് പോലീസ് സേനയിലെ ജൂനിയര്‍ ഓഫീസര്‍മാരായിരുന്നു ഇരുപത്തിരണ്ട് പ്രതികളില്‍ ഏറെയും. എന്നാല്‍ ഇവര്‍ക്കെതിരായ കുറ്റം സ്ഥാപിക്കാന്‍ പാകത്തിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്കു കഴിഞ്ഞില്ലെന്നും ജഡ്ജി വ്യക്തമാക്കി. സൊറാബുദ്ദീനേയും ഭാര്യ കൗസര്ഭായിയേയും കൂട്ടാളി പ്രജാപതിയേയും വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നു തെളിയിക്കാനും പ്രോസിക്യൂഷനു കഴിഞ്ഞില്ല.
ഈദ് ആഘോഷങ്ങള്‍ക്കു ശേഷം ഹൈദരാബാദില്‍ നിന്നു മടങ്ങുമ്പോള്‍ സൊറാബുദ്ദീനെയും കൗസര്ഭായിയെയും പ്രജാപതിയെയും ഗുജറാത്ത്, രാജസ്ഥാന് പോലീസിലെ പ്രത്യേക സംഘം കസ്റ്റഡിയില്‍ എടുത്തെന്നും ഗുജറാത്തില്‍ എത്തിച്ച് പിന്നീടുള്ള ദിവസങ്ങളില്‍ കൊലപ്പെടുത്തിയെന്നുമാണ് കേസ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നു സ്ഥാപിക്കാന്‍ തെറ്റായ തെളിവുകള്‍ ഉണ്ടാക്കി എന്നും സിബിഐ ആരോപിച്ചിരുന്നു. ഒരു ഫാംഹൗസില്‍ വച്ച് സൊറാബുദ്ദീനെ വധിച്ച് റോഡില്‍ത്തള്ളി, കൗസറിന്റെ മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിച്ചു തുടങ്ങി സിബിഐ ഉന്നയിച്ച വാദങ്ങളെല്ലാം പ്രത്യേക കോടതി തള്ളി.
2010ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിബിഐ കേസ് ഏറ്റെടുത്തു. ഗുജറാത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ ഉള്‍പ്പെടെ 38 പേരെ പ്രതിയാക്കി കേസെടുത്തു. ഗുജറാത്ത് പോലീസ് മേധാവി പി.സി. പാണ്ഡെ, ഭീകരവിരുദ്ധ സംഘത്തലവന് ഡി.ജി വന്‍സാര എന്നിവരടക്കം പോലീസിലെ മുതിര്‍ന്ന ചില ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
2013ല്‍ അമിത് ഷാ അടക്കം പതിനാറ് പേരെ സുപ്രീംകോടതി കുറ്റവുമുക്തരാക്കി. കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്ന് മുംബൈയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. വന്‍സാരയെ കുറ്റവിമുക്തനാക്കിയതിനെതിരെ സൊറാബുദ്ദീന്റെ സഹോദരന് നല്കിയ ഹര്‍ജി നേരത്തെ മുംബൈ ഹൈക്കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: