തിരുവനന്തപുരം: സര്‍ക്കാര്‍ ഖജനാവിലെ 50 കോടി രൂപ വനിതാമതിലിനായി ചെലവഴിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നു ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്. സ്ത്രീസുരക്ഷയ്ക്കും വനിതകളുടെ ക്ഷേമത്തിനുമായി നീക്കിവയ്ക്കേണ്ടുന്ന തുകയാണിത്. മതില് പണിയാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തങ്ങളുടെ സ്വത്തില്‍നിന്ന് 50 കോടിയെടുത്തു ചെലവഴിക്കട്ടെയെന്നും ശോഭസുരേന്ദ്രന്‍ പറഞ്ഞു.
വനിതാമതിലിനു സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് ഇതുവരെ ആണയിട്ടിരുന്ന പിണറായി വിജയന് കള്ളനും സത്യസന്ധതയില്ലാത്തവനാണെന്നും തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയായി തുടരാന്‍ പിണറായിക്കു ധാര്‍മികമായി അവകാശമില്ല. ഈ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടേതല്ല. മാര്‍ക്സിറ്റുകാരുടെ മാത്രം മുഖ്യമന്ത്രിയാണ് പിണറായി വിജയന്. അധികാരത്തിന്റെ ധാര്ഷ്ട്യത്തില് ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണു മതിലില്‍ അണിനിരത്തുന്നത്.
പറശ്ശിനിക്കിടവില് സഖാക്കള്‍ പീഡിപ്പിച്ച പെണ്‍കുട്ടിക്കും നീതി ലഭിച്ചിട്ടില്ല. നീതിക്കായി കേഴുന്ന സ്ത്രീകളുടെ കണ്ണീരിനിടയിലാണു സര്‍ക്കാര്‍ മതിലുയര്‍ത്തുന്നത്. ദാരിദ്ര്യം മൂലം ബുദ്ധിമുട്ടുന്ന ജോസഫൈനെപ്പോലുള്ള വനിതകളുടെ ദുഃഖവും സിപിഎം കാണണം. നവോത്ഥാന നായകരെല്ലാം തന്നെ അസ്പര്‍ശ്യതയുടെ മതിലുകള്‍ പൊളിച്ചവരാണ്. സുപ്രീം കോടതിയില്‍ ശബരിമല യുവതീപ്രവേശത്തിന് അനുകൂലമായി മതിലിന്റെ ദൃശ്യങ്ങള്‍ നല്‍കാനാണു സര്‍ക്കാര്‍ തയാറെടുക്കുന്നതെന്നും മതിലിനുവേണ്ടി ഖജനാവില്‍നിന്നു പണം ചെലവഴിക്കരുതെന്നും ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു.
പാലക്കാട്ടെ ആദിവാസി മേഖലകളില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ മരിക്കുന്നതു പതിവായിരിക്കുന്നു. 17 യുവതികളാണ് അടുത്തിടെ മരിച്ചത്. അവരെ രക്ഷപ്പെടുത്താന്‍ സാമൂഹ്യക്ഷേമവകുപ്പിനു നേരമില്ല. മതിലുകെട്ടുന്ന പണത്തിന്റെ പത്തിലൊന്നുണ്ടെങ്കില്‍ ആ പാവങ്ങളെ രക്ഷപെടുത്താം. നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ വിധവ വിജി ജോലിക്കുവേണ്ടി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുകയാണ്. അവരുടെ കണ്ണീരു കാണാനും സര്‍ക്കാര്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: