ലണ്ടന്‍: അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസിലെ പ്രതിയായ ഇടനിലക്കാരന് ക്രിസ്റ്റിയന്‍ മിഷേലിന് ലണ്ടനില്‍ ആഡംബര ഭവനങ്ങള്‍. അന്‍പതു ലക്ഷം പൗണ്ടിന്റെ( 44.2 കോടി രൂപ) കൊട്ടാരമാണ് ലണ്ടനിലെ സമ്പന്നര്‍ താമസിക്കുന്ന സ്ഥലത്തുള്ളത്. രൊക്കം പണം നല്കി വാങ്ങിയ ഈ കൊട്ടാരത്തിലാണ് ബ്രിട്ടീഷ് പൗരനായ മിഷേലും ജര്‍മ്മന്‍കാരനായ പിതാവ് വോള്‍ഫ്ഗാങ്ങും താമസിച്ചിരുന്നത്.
മിഷേലിന്റെ അമ്മ വലേറി ഫൂക്സ് താമസിക്കുന്നതും ലണ്ടനിലെ ഹരോഡ്സില്‍ നിന്ന് വാരകള്‍ മാത്രം അകലെയുള്ള നൈറ്റ് ബ്രിജിലെ ആഡംബര ഫ്ളാറ്റിലാണ്. 2016 ആഗസ്തില്‍ മുഴുവന്‍ പണവും രൊക്കമായി നല്കി വാങ്ങിയ ഫ്ളാറ്റിന്റെ വില എട്ടു കോടി രൂപ. 80 കളില്‍ വെസ്റ്റ്ലാന്‍ഡ് ഇടനിലക്കാരനായിരുന്ന മിഷേലിന്റെ എന്ററാ കോര്പ്പറേഷന് ഇന്ത്യയില്‍ നിന്ന് ഈ ഇടപാടുകള്‍ വഴി സമ്പാദിച്ചത് 20 ലക്ഷം പൗണ്ട്( 17.6 കോടി രൂപ)യാണ്.
ഫൂക്സും മിഷേലും ക്വദ എജ്യൂക്കേഷണല്‍ ഫൗണ്ടേഷന് ട്രസ്റ്റികളാണ്. ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഇൗ സന്നദ്ധ സംഘടനയുടെ പ്രധാനപരിപാടി വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയത്രേ. പക്ഷെ സ്ഥാപനത്തിന്റെ വരുമാനം അടക്കമുള്ള സാമ്പത്തിക കാര്യങ്ങളുടെ കണക്ക് ലണ്ടനിലെ ചാരിറ്റി കമ്മീഷന് ഇതുവരെ നല്കാന് സാധിച്ചിട്ടില്ല.കണക്ക് കാണിക്കാന്‍ ആവശ്യപ്പെട്ട് കമ്മീഷന് ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ലണ്ടനില്‍ പണക്കാര് താമസിക്കുന്ന മറ്റൊരു സ്ഥലത്തും മിഷേല്‍ 31 കോടിക്ക് വീടുവാങ്ങിയിരുന്നു. ഇപ്പോള്‍ അതിന്റെ വില 97.2 കോടിയാണ്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് വ്യോമസേനാ മേധാവി എസ്പി ത്യാഗിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും ചില നേതാക്കള്‍ക്കും കോഴ നല്‍കിയാണ് മിഷേല്‍ 4447 കോടിയുടെ വിവിഐപി കോപ്ടര്‍ ഇടപാട് അഗസ്തക്കുവേണ്ടി നേടിയെടുത്തത്. ഇയാള്‍ 337 കോടി രൂപ കോഴ നല്‍കിയെന്നാണ് സിബിഐ കേസ്. സോണിയ കുടുംബത്തിനും സോണിയയുടെ വലംകൈയായ അഹമ്മദ് പട്ടേലിനും വന്‍ തുകകള്‍ കോഴയായി ലഭിച്ചെന്നാണ് ആേരാപണം. പട്ടേലിന്റെ പേര് മിഷേലിന്റെ ഡയറിയില്‍ നിന്ന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: