തിരുവനന്തപുരം: ഡിവൈഎസ്പി കാറിനു മുന്നിലേക്കു തള്ളിയിട്ട് കൊന്ന നെയ്യാറ്റികര സ്വദേശി സനലിന്റെ ഭാര്യ വിജി സെക്രട്ടേറിയറ്റിനു മുന്നിലെ സത്യഗ്രഹപ്പന്തലില്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
നഷ്ടപരിഹാരം നല്‍കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് 12 ദിവസം മുന്‍പാണ് വിജിയും കുടുംബവും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്. സര്‍ക്കാര്‍ ജോലി നല്‍കാമെന്നും കടങ്ങള്‍ എഴുതിത്തള്ളാമെന്നും വാക്കു നല്‍കിയിരുന്നു. നഷ്പരിഹാരത്തുകയായി സാധാരണ നല്കുന്ന 10,000 രൂപ പോലും കുടുംബത്തിനു ലഭിച്ചിട്ടില്ലെന്നു സനലിന്റെ ഭാര്യ വിജിയും അമ്മ രമണിയും സമരം തുടങ്ങുന്നതിനു മുന്‍പ് ആരോപിച്ചിരുന്നു.
ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കുടുംബത്തിലുള്ളവര്‍ക്ക് ജോലിയും നഷ്ടപരിഹാരവും മന്ത്രിസഭ നല്‍കാറുണ്ട്. അതും ലഭിച്ചിട്ടില്ല. ഡിവൈഎസ്പിയുടെ കൈപ്പിഴ കൊണ്ടുണ്ടായ മരണമായിട്ടും സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് കാണിക്കുന്നത്. മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനായി കുട്ടികളോടൊപ്പം സെക്രട്ടേറിയറ്റില്‍ എത്തിയപ്പോഴും ഏറെ വൈകിയാണ് അനുമതി ലഭിച്ചത്. സത്യഗ്രഹ പന്തലില്‍ നിന്നും ഫോണില്‍ വിളിച്ചപ്പോള്‍ വൈദ്യുതി മന്ത്രി എം.എം.മണി ശകാരിച്ചതും വാര്‍ത്തയായിരുന്നു.
സംഭവം നടന്നത് നവംബര്‍ അഞ്ചിനാണ്. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമ്പോഴാണ്, ഒളിവില്‍ കഴിഞ്ഞിരുന്ന ഡിവൈഎസ്പി കല്ലമ്പലത്തെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: