ന്യൂദല്‍ഹി: രാജ്യത്തെ ഏതു കമ്പ്യൂട്ടറും പരിശോധിക്കാന്‍ ഐബി അടക്കമുള്ള പത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്കുന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും പുറപ്പെടുവിച്ചു. 2009ല്‍ യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് അന്വേഷണ ഏജന്‍സികളെ ഇത്തരത്തിലുള്ള പരിശോധനകള്‍ക്ക് അനുവദിച്ച് നിയമം കൊണ്ടുവന്നത്. ഈ നിയമം അനുസരിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവും ഇറക്കിയത്. കഴിഞ്ഞ തവണയുണ്ടായിരുന്നതിനേക്കാള് കൂടുതല്‍ അധികാരങ്ങളൊന്നും അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്തവണത്തെ ഉത്തരവിലും നല്‍കിയിട്ടില്ല.
രാജ്യസുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കമ്പ്യൂട്ടറുകളില്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങളും അതുവഴി അയച്ചിട്ടുള്ള സന്ദേശങ്ങളും ലഭിച്ചിട്ടുള്ള സന്ദേശങ്ങളും എല്ലാം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇന്റലിജന്‍സ് ബ്യൂറോ (ഐബി) നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ, എന്‍ഫോഴ്സ്മെന്റ്, സിബിഐ, പ്രത്യക്ഷ നികുതി ബോര്‍ഡ്, റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ് (ജമ്മു കശ്മീര്‍, ആസാം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍) ദല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരിശോധിക്കാമെന്നാണ് ഉത്തരവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതു സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ചയാണ് ആഭ്യന്തര മന്ത്രാലയത്തിലെ സൈബര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി വിഭാഗം പുറപ്പെടുവിച്ചത്. കമ്പ്യൂട്ടറുകളുടെ ഉടമയോ സേവന ദാതാവോ, കമ്പ്യൂട്ടറുകളുടെ ചുമതലയുള്ളയാളുകളോ അന്വേഷണ ഏജന്‍സിക്ക് പരിശോധനയ്ക്ക് സൗകര്യമൊരുക്കി നല്‍കണം, ആവശ്യമെങ്കില്‍ സാങ്കേതിക സഹായം നല്‍കണം. അങ്ങനെ ചെയ്യാന്‍ വിസമ്മതിച്ചാല്‍ ഏഴു വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.
2000ലെ വിവരസാങ്കേതിക വിദ്യാനിയമത്തിന്റെ 69 (ഒന്ന്) വകുപ്പുപ്രകാരമാണ് അനുമതി. രാജ്യസുരക്ഷയും അഖണ്ഡതയും കണക്കിലെടുത്തും പ്രതിരോധത്തിനു വേണ്ടിയും വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം കാത്തു സൂക്ഷിക്കാനും സമാധാനം പരിപാലിക്കാനും കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനും തടയാനും ആവശ്യമെങ്കില്‍ ഏതു കമ്പ്യൂട്ടറും പരിശോധിക്കാന്‍ കേന്ദ്രത്തിന് അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന, 2009 മുതലുള്ള ഉത്തരവാണ് വീണ്ടും പുറപ്പെടുവിച്ചതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. കേന്ദ്രം നിയോഗിക്കുന്ന ഏജന്‍സിക്ക് കമ്പ്യൂട്ടറിലെ വിവരങ്ങള്‍ പരിശോധിക്കാമെന്നാണ് അന്നത്തെ ഉത്തരവ്. അതേ ഉത്തരവ് ആവര്‍ത്തിക്കുകയാണ് ചെയ്തിട്ടുള്ളത്.
ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയുടെ അനുമതിയില്ലാതെ നിരീക്ഷണമോ പരിശോധനയോ നടത്താനാവില്ലെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: