കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ മംഗല്യവരദായിനി ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്നു മുതല്‍. ധനുവിലെ തിരുവാതിര രാവായ ഇന്നു വൈകിട്ട് എട്ടിനാണ് നട തുറക്കുന്നത്. വൈകിട്ട് നാലിന് ദേവിക്കു ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍, അകവൂര്‍ മനയില്‍ നിന്നു രഥഘോഷയാത്രയായെത്തിക്കും.
അകവൂര്‍ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്ന് പകരുന്ന ദീപം മനയിലെ കാരണവര്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ക്കു കൈമാറുന്നതോടെ ചടങ്ങാരംഭിക്കും. തുടര്‍ന്ന് പൂക്കാവടി, പടയണി, ശിങ്കാരിമേളം, നാദസ്വരം എന്നിവയുടെ അകമ്പടിയോടെ പൂത്താലവുമായി തിരുവാഭരണ രഥഘോഷയാത്ര പുറപ്പെടും. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയാല്‍ ക്ഷേത്ര ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി മനകളിലെ പ്രതിനിധികള്‍, സമുദായ തിരുമേനിയെ അവരോധിക്കും.
നടതുറപ്പു സമയമായാല്‍ ഊരാണ്മക്കാരും സമുദായ തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ശ്രീപാര്‍വ്വതീദേവിയുടെ ഉറ്റതോഴിയായി സങ്കല്പ്പിക്കപ്പെടുന്ന ‘പുഷ്പിണി’യും ക്ഷേത്ര നടയ്ക്കല്‍ എത്തും. ദേവിയെ തിരുവാഭരണം ചാര്‍ത്തി വിളക്കുവെയ്പ്പും അലങ്കാരങ്ങളും പൂര്‍ത്തിയായെന്ന് അറിയിക്കുന്നതോടെ പുഷ്പിണിയായി അറിയപ്പെടുന്ന ബ്രാഹ്മണിയമ്മ ഊരാണ്മക്കാരെയും സമുദായ തിരുമേനിയെയും മൂന്നു വട്ടം വിളിച്ച് ചോദിച്ച് അനുവാദം വാങ്ങുന്നതോടെ തിരുനട തുറക്കും. നടതുറപ്പിനു പിന്നാലെ ദേവിയെ പാട്ടുപുരയിലേക്ക് ആനയിക്കും. രാത്രി മുഴുവന്‍ ഇവിടെ ദേവിക്ക് സ്തുതിഗീതങ്ങളുമായി തോഴിയായ പുഷ്പിണി കൂട്ടിരിക്കും. ഈ രാത്രി നടയടയ്ക്കില്ല. തുടര്‍ന്നുള്ള 12 ദിവസം പുലര്‍ച്ചെ മൂന്നു മുതല്‍ ഉച്ചയ്ക്ക്1.30 വരെയും വൈകിട്ട് നാലു മുതല്‍ 8.30 വരെയുമാണു ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: