സന്നിധാനം: മണ്ഡലകാലത്തിന്റെ തുടക്കം മുതല്‍ ജന്മഭൂമി നല്കിയ ശബരിമലയിലെ മനുഷ്യാവകാശലംഘനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഫലം കാണുന്നു. നെയ്യഭിഷേകത്തിനും ദര്ശനത്തിനുമെത്തുന്ന ഇതര സംസ്ഥാന ഭക്തരെ ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡ്. അയ്യപ്പന്റെ ഇഷ്ടവഴിപാടായ നീരാജനം നടത്താന്‍ പ്രത്യേക സൗകര്യം ഒരുക്കും. ഭക്തര്‍ക്ക് ഭീഷണിയാകുന്ന പന്നികള്‍ക്ക് പ്രത്യേകം കൂടൊരുക്കാനും ശബരിമല അവലോകനയോഗത്തില്‍ തീരുമാനം.
ഇടനില സംഘങ്ങള്‍ക്ക് പിടിവീഴും
ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് പ്രസിദ്ധീകരിച്ച അയ്യപ്പസന്നിധിയിലെ മനുഷ്യാവകാശ ലംഘനം പ്രത്യേക പേജില്‍ നെയ്യഭിഷേകത്തിന് അടക്കം ഇടനിലക്കാര്‍ ഭക്തരെ ചൂഷണം ചെയ്യുന്ന വിവരം ‘ഇതര സംസ്ഥാന ഭക്തരെ നിങ്ങള്‍ വഞ്ചിക്കപ്പെടുന്നു’ എന്ന വാര്‍ത്തയില്‍ നല്‍കിയിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായും ഭക്തരെ ചൂഷണം ചെയ്യുന്ന മാഫിയാ സംഘം സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത് ബോധ്യപ്പെട്ടതായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. ചില ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടവരടക്കമുള്ളരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു. ഇന്നലെ മുതല്‍ വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചു. എല്ലായിടത്തും വിജിലന്‍സ് സംഘത്തിന്റ നിരീക്ഷണവും ശക്തമാക്കി. രണ്ട് ദിവസത്തിനുള്ളില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നീരാജനം നടത്തും
ശബരീശന്റെ ഇഷ്ടവഴിപാടായ നീരാജനം അടക്കമുള്ള ചെറിയ പൂജകള്‍ കൃത്യമായി നടത്തുന്നില്ലെന്ന വിവരവും ‘വഴിപാടുകളാകുന്ന വഴിപാടുകള്‍’ എന്ന വാര്‍ത്തയില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് നീരാജനം നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. നിലവില്‍ നീരാജനത്തിന് രസീതെടുത്താല്‍ അപ്പോള്‍തന്നെ പ്രസാദവും നല്‍കുകയാണ് പതിവ്. അല്ലെങ്കില്‍ ശാന്തിമാരെ നേരില്‍ കണ്ട് ഏല്‍പ്പിക്കണം. ഇതിന് പകരം ഭക്തര്‍ക്ക് തന്നെ നീരാജന സാധനങ്ങള്‍ ശ്രീകോവിലിലേക്ക് നല്‍കാനുള്ള നടപടികളാണ് ബോര്‍ഡ് എടുത്തിരിക്കുന്നത്. പടികയറി വരുമ്പോള്‍ വലത് വശത്തായി ഇതിനുള്ള സൗകര്യം ഒരുക്കും. ഭക്തര്‍ക്ക് ഇവിടെ നിന്ന് നീരാജനത്തിനുള്ള രണ്ട് മുറി തേങ്ങ, നല്ലെണ്ണ, എള്ള് തിരി എന്നിവ നല്‍കും. ഇത് ഭക്തര്‍ക്ക് തന്നെ ശ്രീകോവിലിനുള്ളിലേക്ക് നല്‍കാം. ഭഗവാന് മുന്നില്‍ നീരാജനം തെളിച്ചശേഷം പ്രസാദം തിരികെ നല്‍കാനും തീരുമാനമായി.
പന്നികള്‍ക്ക് കൂടൊരുക്കും
മാളികപ്പുറത്ത് വിരിവയ്ക്കുന്ന ഭക്തര്‍ക്ക് ഭീഷണിയായി കാട്ടുപന്നിക്കൂട്ടം നില്ക്കുന്ന ചിത്രം നവംബര്‍ 21ന് പ്രസിദ്ധീകരിച്ചിരുന്നു. ചിത്രം ഫോട്ടോഷോപ്പ് ആണെന്ന് സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രചരണം ഉണ്ടായി. എന്നാല്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്ക് സംഭവം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു. ഇതോടെ പന്നികള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കാന്‍ വനംവകുപ്പിന് നിര്‍ദേശം നല്കി. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കുകയായിരുന്നു. സന്നിധാനത്ത് വര്‍ദ്ധിച്ചു വരുന്ന പന്നി ശല്യം തീര്‍ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും ഇവയെ നിയന്ത്രിക്കുന്നത് സംബന്ധിച്ച നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തിയതായും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കാട്ടുപന്നികളെ പിടികൂടി പ്രത്യേകം തയാറാക്കുന്ന തുറന്ന കൂട്ടില്‍ പാര്‍പ്പിക്കാനാണ് പദ്ധതി. പന്നികള്‍ക്ക് ആവശ്യമായ ഭക്ഷണവും നല്‍കും. ഇതിനുള്ള നടപടികളും ഉടന്‍ ആരംഭിക്കും.
മണ്ഡലപൂജ ഉച്ചയ്ക്ക് 12ന്
സന്നിധാനം: ഈ വര്‍ഷത്തെ മണ്ഡലപൂജ 27ന് ഉച്ചയ്ക്ക് 12ന് നടക്കും. 23ന് രാവിലെ 7ന് തങ്കഅങ്കി ഘോഷയാത്ര ആറന്മുള ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 26ന് ഉച്ചയോടെ ഘോഷയാത്ര പമ്പയില്‍ എത്തും. വൈകിട്ട് അഞ്ചു മണിക്ക് ശരംകുത്തിയില്‍ ഘോഷയാത്രക്ക് ആചാരപരമായ സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: