കൊച്ചി: വനിതാ മതിലിന് ഖജനാവിലെ പണം ചെലവിടുന്നില്ലെന്ന് പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി നിയമസഭയോടും ജനങ്ങളോടും മാപ്പു പറയണമെന്ന് ബിജെപി. ലക്ഷണമൊത്ത ഫാസിസ്റ്റാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ 13ന് നിയമസഭയിലും പൊതു വേദിയിലും മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. സര്‍ക്കാര്‍ ചെലവിലാണ് മതിലെന്നാണ് കോടതിയെ അറിയിച്ചത്. എന്തിനാണ് മുഖ്യമന്ത്രി മറച്ചുവെച്ചതെന്ന് പറയണം, കൃഷ്ണദാസ് പറഞ്ഞു.
മൂന്നരക്കോടി ജനതയുടെ സംശയമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. പ്രളയദുരിതാശ്വാസമാണോ പ്രകടനമാണോ സര്‍ക്കാര്‍ താല്പര്യം. ഭരണനിര്വഹണമാണോ രാഷ്ട്രീയമാണോ സര്‍ക്കാരിന്റെ മുന്‍ഗണന. മുഖ്യമന്ത്രി കോടതിക്കും ജനകീയ കോടതിക്കും മറുപടി പറയണം.
വനിതാ മതില് തട്ടിപ്പാണ്. സാധാരണക്കാരെ കണ്ണുരുട്ടിക്കാണിച്ചും പേടിപ്പിച്ചുമാണ് മതിലുണ്ടാക്കുന്നത്. മതില് ശബരിമലയ്ക്കെതിരല്ലെന്ന് പറയുന്നു, പക്ഷേ, പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടി പത്രത്തില്‍, ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള സംഭവ വികാസങ്ങളാണ് മതിലിന്റെ പശ്ചാത്തലമെന്ന് എഴുതുന്നു.
വിശ്വാസികള്‍ നടത്തുന്ന ഡിസംബര്‍ 26-ലെ അയ്യപ്പജ്യോതി സമത്വത്തിന്റെയും സമന്വയത്തിന്റെയും സമ ഭാവത്തിന്റെയും മതിലാണ്. അതില്‍ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് കൃഷ്ണ ദാസ് പറഞ്ഞു.
കുടുംബശ്രീയുടെ പദവി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടും
മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി നല്‍കില്ലെന്നും വേതനം തടയുമെന്നും സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ ഭീഷണിപ്പെടുത്തുകയാണ്.
തൊഴിലുറപ്പ് പദ്ധതി കേന്ദ്രത്തിന്റേതാണ്. കുടുംബശ്രീ കേന്ദ്ര സര്‍ക്കാരിന്റെ 15 സര്‍ക്കാര്‍ പദ്ധതികളുടെ നോഡല്‍ ഏജന്‍സിയാണ്. അംഗങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ നോഡല്‍ ഏജന്‍സി പദവിയുടെ കാര്യത്തില്‍ പുനരാലോചിക്കാന്‍ പ്രധാനമന്ത്രിയോടാവശ്യപ്പെടേണ്ടിവരും. അതിനിടയാക്കിയാല്‍ മുഴുവന്‍ ഉത്തരവാദിത്തവും മുഖ്യമന്ത്രി പിണറായിക്കും സര്‍ക്കാരിനുമാകും. ചീഫ് സെക്രട്ടറിമുതല്‍ വില്ലേജ് ഓഫീസര്‍വരെ നിയമനടപടി നേരിടേണ്ടിവരും, കൃഷ്ണദാസ് വിശദീകരിച്ചു.
പോലീസ് ബിജെപി നേതാക്കള്‍ക്കെതിരേ കള്ളക്കേസുണ്ടാക്കുകയാണ്. എ.എന്‍. രാധാകൃഷ്ണനെതിരേ പോത്തന്‍കോട് പോലീസ് സ്റ്റേഷന് ജാമ്യമില്ലാത്ത വകുപ്പു ചുമത്തി കേസെടത്തു.
ശബരിമല വിഷയത്തില്‍ ബിജെപി ജനുവരി ഒന്നു മുതല്‍ 15 വരെ പഞ്ചായത്തുതലത്തില്‍ പദയാത്രകള്‍ നടത്തും. ശബരിമല സദസ്സുകള്‍ സംഘടിപ്പിക്കും.ബിജെപിയിലേക്ക് വന്ന മറ്റു പാര്‍ട്ടികളില്‍നിന്നുള്ളവരുടെ നവാഗത നേതൃ സംഗമം ഡിസംബര്‍ 28ന് തിരുവനന്തപുരത്ത് നടത്തും. ബിജെപിയുടെ ശക്തികേന്ദ്ര ബൂത്തുഭാരവാഹികളുടെ സംസ്ഥാന യോഗം ഡിസംബര്‍ 31 ന് പാലക്കാട്ട് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: