ന്യൂദല്‍ഹി: ഡോ. മന്മോഹന് സിങ്ങിന്റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വേണ്ടി 70,000 കോടി രൂപയ്ക്ക് 111 വിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍ക്രമക്കേടുണ്ടെന്ന് സൂചന. അന്ന് എയര്‍ ഇന്ത്യയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയിപ്പിച്ചതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായും സംശയമുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണം വളരെയേറെ മുന്നേറിയിട്ടുണ്ട്. ചില സര്‍ക്കാരിതര സംഘടനകള്‍ക്ക് വന്‍തോതില്‍ പണം ഒഴുകിയെത്തിയതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിതര സംഘടനകള്‍ ഇടപാടുകളിലെ ഇടനിലക്കാരുടേതാണ്. ഇവര്‍ക്ക് പണം ലഭിച്ചിരിക്കുന്നത് വിമാനനിര്‍മാണ കമ്പനികളില്‍ നിന്നും. മുതിര്‍ന്ന എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് പറഞ്ഞു.
വിമാനയിടപാടില്‍ കോഴക്കളിയുണ്ടോയെന്ന് അമേരിക്കയിലെ നീതിന്യായ വകുപ്പ് അന്വേഷിച്ചുവരികയാണെന്നും ഉണ്ടെന്ന് കണ്ടെത്തിയാല്‍ എയര്‍ബസ് കമ്പനി കോടാനുകോടികള്‍ പിഴ ഒടുക്കേണ്ടിവരുമെന്നും ഫ്രഞ്ച് പത്രം ലേ മണ്‍ഡേ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ബസ് കമ്പനിയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇന്ത്യ, മലേഷ്യ അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
സന്നദ്ധ പ്രവര്‍ത്തനം, വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സംവിധാനം ഒരുക്കല്‍ തുടങ്ങി പല രീതികളിലാണ് എയര്‍ബസ് കമ്പനി ഇടനിലക്കാര്‍ക്ക് പണം കൈമാറിയിട്ടുള്ളത്. വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ച് എയര്‍ബസില്‍ നിന്ന് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പണം വാങ്ങിയ ദീപക് തല്‍വാര്‍ എന്നയാളുടെ പേരും ലേ മണ്‍ഡേ റിപ്പോര്‍ട്ടിലുണ്ട്. ഇയാളുടെ ഫണ്ട് വിനിയോഗങ്ങള്‍ എന്‍ഫോഴ്സ്മെന്റും സിബിഐയും അന്വേഷിച്ചുവരികയാണ്.
എയര്‍ബസും യൂറോപ്പിലെ മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയും തല്‍വാറിന്റെ അഡ്വാന്റേജ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയ്ക്ക് വന്‍തോതില്‍ പണം നല്‍കിയിരുന്നു. 2012 ജൂണ്‍ മുതല്‍ 2015 ഏപ്രില്‍ വരെയാണ് പണം ലഭിച്ചത്. ഇത് ആദായ നികുതിവകുപ്പും എന്‍ഫോഴ്സ്മെന്റും സിബിഐയും അന്വേഷിക്കുന്നുണ്ട്. ഈ സ്ഥാപനം 90.72 കോടി വാങ്ങിയതായി സിബിഐ കണ്ടെത്തിയിട്ടുമുണ്ട്.
വലിയ കമ്പനികള്‍ സാമൂഹ്യ സേവനങ്ങള്‍ക്ക് തങ്ങളുടെ ലാഭത്തിന്റെ ഒരു നിശ്ചിത വിഹിതം നീക്കിവയ്ക്കണമെന്ന് നിയമമുണ്ട്. ഇതിന്റെ മറവിലാണ് തല്‍വാറിന്റെ തട്ടിക്കൂട്ട് സ്ഥാപനത്തിന് എയര്‍ബസും മറ്റും പണം നല്‍കിയത്. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കെ, ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചത്.
എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടും തല്‍വാറിന്റെ അക്കൗണ്ടിലേക്ക് വന്‍തുകകള്‍ വന്നിട്ടുണ്ട്. തല്‍വാര്‍ ആരുടെയോ ബിനാമിയാണെന്നാണ് സംശയം. 70,000 കോടി രൂപയ്ക്ക് 111 വിമാനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നാലു കേസുകളാണ് എടുത്തിട്ടുള്ളത്. ഈ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് 2012ല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 111 വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തെ ദുരന്തമെന്നാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: