ന്യൂദല്‍ഹി: പ്രധാനമന്ത്രി പദത്തിലേക്ക് 2019ല്‍ തന്നെ പരിഗണിച്ചേക്കും എന്ന വ്യാജവാര്‍ത്തയ്ക്കെതിരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തി. ഇത്തരത്തില്‍ യാതൊരു ചര്‍ച്ചകളുമില്ലെന്ന് വ്യക്തമാക്കിയ ഗഡ്കരി, നിലവിലെ സ്ഥാനം കൊണ്ട് ഏറെ തൃപ്തനാണെന്നും വ്യക്തമാക്കി.
ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമില്ല. അത്തരം സാധ്യതകളൊന്നും തന്നെയില്ല. ഇപ്പോള്‍ എവിടെയാണോ അതില്‍ സന്തോഷവാനാണ്. ഗംഗാ ശുചീകരണ ദൗത്യം പൂര്‍ത്തീകരിക്കേണ്ട കടമ ബാക്കി കിടക്കുകയാണ്. 13-14 രാജ്യങ്ങളിലേക്ക് ബന്ധപ്പെടാനുള്ള എക്സ്പ്രസ് ഹൈവേ പദ്ധതിയും ചാര്‍ധാം പദ്ധതിയും മറ്റനേകം പദ്ധതികളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇത്തരം ജോലികള്‍ ചെയ്യുന്നതില്‍ ഏറെ സന്തോഷവാനാണ്. ഇത് പൂര്‍ത്തീകരിക്കുകയെന്നതാണ് തന്റെ ആഗ്രഹം, ഗഡ്കരി പറഞ്ഞു. ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്രയിലെ കര്‍ഷക സംഘം നേതാവ് ആര്‍എസ്എസ് നേതൃത്വത്തോട് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ എഴുതിയത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം മുന്‍ സര്‍ക്കാരുകള്‍ അവഗണിച്ചതായി ഗഡ്കരി ആരോപിച്ചു. 9,533 കോടി രൂപയുടെ ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനം അരുണാചല്‍ പ്രദേശില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം രണ്ടര ലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നാലായിരം കോടി രൂപ മുടക്കി 400 കിലോമീറ്റര്‍ റോഡ് നിര്‍മാണം ആരംഭിച്ചതായും ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: