കുമളി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ കേരളം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍ യുപിഎ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി നരേന്ദ്രമോദി സര്‍ക്കാര്‍ വളരെ കൃത്യമായ നിലപാടാണ് കഴിഞ്ഞദിവസം രാജ്യസഭയില്‍ നല്‍കിയത്.
ഡിഎംകെ നേതാവായ കനിമൊഴി സാധ്യതാപഠനത്തിന് തമിഴ്നാടിന്റെ അനുമതി ആവശ്യമാണെന്ന തടസ്സവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ തമിഴ്നാടിന്റെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി മഹേഷ് ശര്‍മ ആശങ്കക്കിടയില്ലാത്ത വിധം മറുപടിയും നല്കി. പുതിയ അണക്കെട്ട് നിര്‍മാണത്തിന് തടസ്സം നില്ക്കുന്ന തമിഴ്നാടിന്റെ തുടര്‍ നീക്കങ്ങളുടെ മുനയൊടിക്കുന്നതാവും കേരളത്തിന് അനുകൂലമായ കേന്ദ്രത്തിന്റെ നിലപാട്.
നവംബറിലാണ് പുതിയ അണക്കെട്ട് നിര്‍മാണത്തിന് മുന്നോടിയായി സാധ്യതാപഠനത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച് പരിശോധനാ വിഷയങ്ങളും നിര്‍ദേശിച്ചിരുന്നു. അതേസമയം അന്തിമ പാരിസ്ഥികാനുമതിക്കായി കേന്ദ്രസര്‍ക്കാരിന് മുമ്പാകെ അപേക്ഷിക്കുന്നതിന് മുമ്പായി തമിഴ്നാടുമായി പരസ്പര ധാരണ ഉണ്ടാക്കുവാനും നിര്‍ദേശിച്ചിരുന്നു. ഇരുസംസ്ഥാനങ്ങളുടെയും സ്വതന്ത്ര അധികാര അവകാശങ്ങളെ കണക്കിലെടുത്തും എന്നാല്‍ പരസ്പരം കലഹത്തിന് വഴി വയ്ക്കാതെയുമുള്ള കേന്ദ്ര നിലപാട് ഏറെ പ്രശംസ നേടിയിരുന്നു. കാലഹരണപ്പെട്ട അണക്കെട്ടിന് പകരം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് സ്ഥാപിക്കുന്നതിന്റെ പ്രാഥമിക നടപടി മാത്രമാണ് സാധ്യതാ പഠനം. സുപ്രീംകോടതി വിധികള്‍ക്കും പാരിസ്ഥിതിക നിയമങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് കേന്ദ്രം കേരളത്തിന് നല്‍കിയത്. ഇതിന് ശേഷം നിരവധി കടമ്പകള്‍ പിന്നിട്ടാല്‍ മാത്രമേ പെരിയാര്‍ വന്യജീവി സാങ്കേതത്തിനുള്ളില് പുതിയൊരു അണക്കെട്ട് യാഥാര്‍ഥ്യമാകൂ. കേന്ദ്ര വനം-വനജീവി വകുപ്പുകളോടൊപ്പം കടുവാ സംരക്ഷണ അതോറിറ്റിയുടെ കൂടി അനുമതി നല്‍കണം.
പ്രസ്താവന മാത്രം
നിലവിലെ അണക്കെട്ട് നിര്‍മിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇക്കഴിഞ്ഞ വര്‍ഷകാലത്തു കേരളം അഭിമുഖീകരിച്ചത്. സംഭരണ ശേഷിയില്‍ അധികം ജലം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒഴുകിയെത്തിയതോടെ അര്‍ധരാത്രിയില്‍ അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും ഒരുമിച്ചു തുറക്കാന്‍ തമിഴ്നാട് നിര്‍ബന്ധിതമായി. പെരിയാറിന്റെ ഇരുകരകളും കിലോമീറ്ററുകളോളം ദൂരത്തില്‍ ഒലിച്ചുപോകുകയും നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ആയിരക്കണക്കിന് കോടിയുടെ നഷ്ടമാണ് അധികൃതരുടെ അപ്രതീക്ഷിത നീക്കത്തിലൂടെ കേരളത്തിന് ഉണ്ടായത്. ഇതിനെ ഇടത് സര്‍ക്കാര്‍ പ്രളയം കൈകാര്യം ചെയ്തതില്‍ ഉണ്ടായ വീഴ്ചയായാണ് തമിഴ്നാട് വിശേഷിപ്പിച്ചത്.
അതേസമയം കേരളമാകട്ടെ നിയമനിര്‍മാണ സഭകളില്‍ ഉള്‍പ്പെടെ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതിനപ്പുറം അനുമതി ലഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രായോഗിക നടപടികളിലേക്കു കടന്നിട്ടുമില്ല. സംസ്ഥാനത്തിന്റെ ഈ നിലപാടില്‍ പെരിയാര്‍ തീരദേശവാസികള്‍ അസംതൃപതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: