കാന്‍ബറ: പന്തു ചുരണ്ടാനുള്ള തീരുമാനം അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന കുറ്റസമ്മതവുമായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് സ്റ്റീവ് സ്മിത്ത്. പന്ത് ചുരണ്ടാനുള്ള നീക്കത്തെക്കുറിച്ച് ഡ്രസിങ് റൂമില്‍ ചര്‍ച്ചയുണ്ടായെന്നും അതു കേട്ടെങ്കിലും തടയാന്‍ ഒന്നും ചെയ്തില്ലെന്നുമാണ് സ്മിത്തിന്റെ ഏറ്റുപറച്ചില്‍. സംഭവത്തിനു ശേഷം ആദ്യമായി മാധ്യമങ്ങളെ അഭിമുഖീകരിച്ച സ്മിത്ത്, ഈ വിഷയത്തിലും ആദ്യമായാണ് പ്രതികരിക്കുന്നത്.
പന്തു ചുരണ്ടാന്‍ പദ്ധതിയിട്ടതിനെക്കുറിച്ച് സ്റ്റീവിനും വാര്‍ണര്‍ക്കും അറിവുണ്ടായിരുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതില്‍ തന്റെ പങ്ക് കേള്വിക്കാരന്റേത് മാത്രമെന്നാണ് ഇന്നലെ സ്റ്റീവ് മാധ്യമങ്ങള്‍ക്കു മുന്നില്‍ നിറകണ്ണുകളോടെ പറഞ്ഞത്. ക്യാപ്റ്റന്‍സിയല്ല, തിരിച്ചുവരവാണ് തന്റെ ലക്ഷ്യമെന്നും സ്റ്റീവ് പറഞ്ഞു.
പന്തു ചുരണ്ടലിനെക്കുറിച്ചുള്ള രഹസ്യസംഭാഷണങ്ങള്‍ ഡ്രസിങ് റൂമില്‍ ഞാന്‍ കേട്ടു. പക്ഷേ, അതിനു നേരെ കണ്ണടച്ചു. അതേക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. പന്തില്‍ കൃത്രിമം കാണിക്കുന്നത് തടയാമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമായിരുന്നു. പകരം ഞാനത് നിഷേധിച്ചു. ആദ്യമായാണ് എന്റെയറിവില്‍ ഇങ്ങനെയൊരു വിവാദമുണ്ടാകുന്നത്. നിയമത്തിന് അനുസൃതമായാവണം കളി. അതികഠിനമായ ദിവസങ്ങളാണ് അതിജീവിച്ചത്. കുറ്റബോധം കൊണ്ട് മുറിക്കു പുറത്തിറങ്ങാറില്ലായിരുന്നു. പക്ഷേ, ഞാന്‍ ഭാഗ്യവാനാണ്. എന്റെയൊപ്പം നില്ക്കാന്, സാരമില്ലെന്ന് സമാധാനിപ്പിക്കാന്‍ എനിക്ക് വേണ്ടപ്പെട്ടവര്‍ എപ്പോഴുമുണ്ടായിരുന്നു, സ്മിത്ത് പറഞ്ഞു. അടുത്ത ഏകദിന ലോകകപ്പിലും ആഷസ് പരമ്പരയിലും കളിക്കാനാകുമെന്ന പ്രതീക്ഷയും സ്മിത്ത് പങ്കുവച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂലാന്‍ഡ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിനിടെയാണ് ഓസീസ് ടീം പന്തു ചുരണ്ടി വിവാദത്തില്‍പ്പെട്ടത്. കാമറോണ്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം നടത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ, നായകന് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ നടപടിയെടുത്തു. സ്റ്റീവിന്റെ ക്യാപ്റ്റന്‍സി തെറിച്ചു, കളിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: