മുംബൈ: കിരീട സ്വപ്നമൊന്നുമില്ല, എങ്കിലും പൊരുതി നോക്കാമെന്നു മാത്രം. മടക്കം തലയുയര്ത്തിയാകണമെന്നൊരു നിര്‍ബന്ധവും. അത്രയേയുള്ളു സ്റ്റീഫന്‍ കോണ്സ്റ്റന്റൈന്.
പറഞ്ഞുവന്നത് ഏഷ്യാ കപ്പ് ഫുട്ബോളിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെക്കുറിച്ച്. 28 അംഗ ടീമിനെയും പ്രഖ്യാപിച്ച് ജനനുവരി അഞ്ചിനു തുടങ്ങുന്ന മത്സരങ്ങള്‍ക്കായി നേരത്തെ അബുദാബിയിലേക്ക് പോയി കോണ്‍സ്റ്റന്റൈനും സംഘവും. കാലാവസ്ഥയുമായി പൊരുത്തപ്പെടുകയാണ് ലക്ഷ്യം. എന്നാല്‍, ടീം പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ പലകോണില്‍ നിന്നും ചില ആശങ്കകള്‍ ഉയരുന്നു. പണക്കിലുക്കം കൊണ്ട് ശ്രദ്ധ നേടിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന നിരവധി താരങ്ങള്‍ ടീമിലുണ്ട്. എന്നാല്‍, സമീപകാലത്ത് അവരൊന്നും തങ്ങളുടെ മിന്നും ഫോമിന്റെ നാലയലത്തില്ലെന്നതാണ് പ്രധാന ആശങ്ക. ലീഗും രാജ്യവും വേറെയെന്നു വാദിക്കാം. എങ്കിലും തുടര്‍ മത്സരങ്ങള്‍ കളിച്ചിട്ടും ഫോം വീണ്ടെടുക്കാനായില്ലെന്നത് പരിശീലനത്തിലൂടെ തിരിച്ചുപിടിക്കാനാകുമോയെന്ന് താരങ്ങള്‍ക്കു പോലും സംശയമെന്നാണ് വിവരം.
പ്രതിരോധത്തില്‍ തുടങ്ങുന്നു സംശയങ്ങള്‍. പ്രതിരോധത്തിന്റെ നടുത്തളം ഭരിക്കുമെന്ന് കരുതുന്ന സന്ദേശ് ജിംഗാനും അനസ് എടത്തൊടികയും സൂപ്പര്‍ ലീഗില്‍ മിന്നും പ്രകടനമൊന്നും നടത്തുന്നില്ല. അവര്‍ അണിനിരക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങുന്നതില്‍ വലിയ പിശുക്കും കാണിക്കുന്നില്ല. ഇവര്‍ക്ക് പകരക്കാരാകാന്‍ യോഗ്യതയുള്ള നിഷുകുമാര്‍, ജെറി ലാല്‍റിന്‍സുല എന്നിവര്‍ പരിക്കു മൂലം ടീമിലില്ല. നാരായണ്‍ ദാസും പ്രീതം കോട്ടാലുമാകട്ടെ പ്രതിഭയുടെ നിഴലില്‍ മാത്രം.
മുന്നേറ്റനിരയില്‍ സുനില്‍ ഛേത്രിയുടെ മികവ് മാത്രമാണ് തുണ. എന്നാല്‍, സൂപ്പര്‍ ലീഗില്‍ വലിയ വേട്ടയ്ക്കായിട്ടില്ല ഛേത്രിക്ക്. കൂട്ടുകാരായ ജെജെ ലാല്‍പെഖുല, ബല്‍വന്ത് സിങ് എന്നിവര്‍ സമീപകാലത്ത് നിരാശപ്പെടുത്തുന്നു. മന്‍വീര്‍ സിങ്, സുമീത് പാസി, ഫറൂഖ് ചൗധരി എന്നിവരുടെ യാത്രയും നിരാശയുടെ പാതയിലൂടെ.
മധ്യനിരയ്ക്കും പ്രതാപം കുറവ്. യുവതാരങ്ങള്‍ അനിരുദ്ധ് ഥാപ്പ, ജെര്‍മന്‍പ്രീത് സിങ്, വിനീത് റായ് എന്നിവര്‍ക്ക് കാര്യമായ പ്രകടനത്തിനായിട്ടില്ല. വിങ്ങര്‍മാരായ ഉദാന്ത സിങ്, ഹോളിചരണ്‍ നസ്രി, ജാക്കിചന്ദ് സിങ് എന്നിവരാകട്ടെ കളം നിറയുന്നില്ല.
അതേസമയം, ചാമ്പ്യന്‍ഷിപ്പ് തുടങ്ങുമ്പോള്‍ ഇവരെല്ലാം ഫോമിലെത്തുമെന്നാണ് പരിശീലകന് കോണ്‍സ്റ്റന്റൈനും സുനില്‍ ഛേത്രിയും പറയുന്നത്. ഉത്തരവാദിത്വം എല്ലാവര്ക്കും ഒരുപോലെയാണ് യഥാര്‍ത്ഥ പോരാട്ടം തുടങ്ങുമ്പോള്‍ അവര്‍ മിന്നും താരങ്ങളാകും, ഛേത്രി പറഞ്ഞു.
ചാമ്പ്യന്‍ഷിപ്പില്‍ ബഹറിന്‍, തായ്ലാന്ഡ്, യുഎഇ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ആറിന് തായ്ലാന്ഡിനെതിരെയാണ് ആദ്യ മത്സരം. പത്തിന് യുഎഇ, 14ന് ബഹറിന്‍ ടീമുകള്‍ക്കെതിരെയാണ് മറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: