പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ചും ഭക്തര്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളെ കുറിച്ചും ദേശീയ മനുഷ്യാവകാശ കമ്മീഷന് തെളിവുകള്‍ ശേഖരിച്ചു. കമ്മീഷന് നിയോഗിച്ച അന്വേഷണ സംഘം നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ എത്തി ഭക്തരില്‍ നിന്നും വിവിധ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുത്തു.
ഡിവൈഎസ്പി ഐ.ആര്. കുര്ലോസിന്റ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് തെളിവെടുപ്പിനെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, കെഎസ്ആര്‍ടിസി, റവന്യൂ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് സംഘം വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം പന്തളം കൊട്ടാര ത്തിലെത്തി കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി പി.ജി. നാരായണ വര്‍മ്മയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രണ്ട് ദിവസം പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ സംഘം സിറ്റിംഗ് നടത്തി. നിലയ്ക്കലിലും, സന്നിധാനത്തും പോലീസ് അതിക്രമങ്ങള്‍ക്ക് ഇരയായ നിരവധി ഭക്തര്‍ ഇവിടെയെത്തി അന്വേഷണ സംഘത്തിന് മൊഴി നല്കി. കള്ളക്കേസില്‍ കുടുക്കി പോലീസ് ജയിലില്‍ അടച്ച അട്ടത്തോട് മേഖലയിലെ പത്തോളം വനവാസികള്‍ ഊര് മൂപ്പന്റെ നേതൃത്വത്തില്‍ എത്തി പരാതി ബോധിപ്പിച്ചു. സന്നിധാനത്ത് നാമജപം നടത്തിയതിന് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ വീടുകളില്‍ എത്തി പോലീസ് അതിക്രമം കാട്ടിയതില്‍ സ്ത്രീകള്‍ അടക്കമുള്ളവരും മൊഴി നല്കി. തെളിവെടുപ്പ് പൂര്‍ത്തിയാക്കി സംഘം ഇന്നലെ പത്തനംതിട്ടയില്‍ നിന്ന് മടങ്ങി. ആലുവ സ്വദേശി പി.ആര്.കെ. മേനോന് ആണ് അയ്യപ്പഭക്തര്‍ നേരിടേണ്ടി വന്ന പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: