കല്‍പ്പറ്റ: വിസ്പറിംഗ് വുഡ്സ് റിസോര്‍ട്ടിലെ ഹട്ടില്‍ ബത്തേരി തൊവരിമല കൊച്ചുവീട്ടില്‍ സാമുവലിന്റെ മകന് നെബു എന്ന വിന്‍സെന്റ് സാമുവലി(52)നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുണ്ടേരിയ്ക്കടുത്ത് മണിയങ്കോട് ഓട് ഫാക്ടറിക്ക് സമീപമാണ് റിസോര്‍ട്ട്. കേസില്‍ പ്രധാനപ്രതി കസ്റ്റഡിയിലായതായി സൂചന. വെള്ളിയാഴ്ച രാത്രി നെബുവിന്റെ കൂടെയുണ്ടായിരുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.
മീനങ്ങാടി സ്വദേശിയാണ് പോലീസ് കസ്ററഡിയിലെന്നാണ് സൂചന. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയായിരിക്കാം കൊലപാതകം നടന്നതെന്ന് കരുതുന്നു. ഭാര്യയും രണ്ട് പെണ്മക്കളുമുള്ള നെബുവിന്റെ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. റിസോര്‍ട്ടിലുണ്ടായിരുന്ന സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരമാസകലം രക്തത്തില്‍ കുളിച്ച് കസേരയില്‍ ഇരിക്കുന്ന രീതിയിലായിന്നു മൃതദേഹം. ഹട്ടിന്റെ മുറിയിലും വഴിയിലുമെല്ലാം രക്തപ്പാടുകളുണ്ട്.
നെബു ബത്തേരി ആരാധന ടൂറിസ്റ്റ് ഹോം ഉടമയും വയനാട് ടൂറിസം അസോസിയേഷന് സെക്രട്ടറിയുമാണ്. കല്‍പ്പറ്റ സ്വദേശി ഡോ. രാജുവിന്റ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് ഒരാഴ്ച മുമ്പ് പാട്ടത്തിനെടുത്ത നെബു റിസോര്‍ട്ടില്‍ അറ്റകുറ്റപ്പണി നടത്തി വരികയായിരുന്നു. ഡോ. രാജു റിസോര്‍ട്ട് വില്പനക്ക് വച്ചിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: