തിരുവനന്തപുരം: കേരളത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ വനിതാ മതില് പണിയുന്നതെന്ന് ചലച്ചിത്ര സംവിധായകന് വിജി തമ്പി. വനിതാമതിലിനെ തകര്‍ക്കാര്‍ കഴിയുന്ന ശക്തിയായിരിക്കും അയ്യപ്പജ്യോതിയ്ക്കെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ 19-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമരം ഇന്ന് നാലാം ദിവസത്തിലേയ്ക്ക് കടക്കും.
അവിശ്വാസികളായ പോലീസുകാരെയാണ് ശബരിമലയില്‍ നിയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തെയും ക്ഷേത്ര ചൈതന്യത്തെയും തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയിലെ വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണ്. അവിശ്വാസികള്‍ക്കെതിരെ വിശ്വാസികള്‍ നടത്തുന്ന ധര്‍മസമരമാണിത്. ഈ സമരത്തില്‍ വിശ്വാസികളുടെ വിജയം സുനിശ്ചിതമായിരിക്കുമെന്നും വിജി തമ്പി പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്, സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. പി.പി വാവ, സംസ്ഥാന സെക്രട്ടറിമാരായ വി.കെ. സജീവന്, രേണു സുരേഷ്, ബിജെപി വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണന്, എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ തുടങ്ങി വിവിധ എന്‍ഡിഎ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
യുവമോര്‍ച്ച നേതാക്കളും പ്രവര്‍ത്തകരുമാണ് ഇന്നലെ ശോഭാ സുരേന്ദ്രന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: