ന്യൂദല്‍ഹി: നാല്‍പ്പതോളം ഉല്‍പ്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ച് വീണ്ടും മോദി മാജിക്. രാജ്യത്തെ 99 ശതമാനം ഉല്‍പ്പന്നങ്ങളും ഉയര്‍ന്ന നികുതി നിരക്കായ 28 ശതമാനത്തില്‍ നിന്ന് ഒഴിവാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് നികുതി നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഏകദേശം ആറായിരം കോടി രൂപയുടെ നികുതി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടിവി, എസി, കംപ്യൂട്ടര്‍ മോണിറ്ററുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, വാക്കിങ് സ്റ്റിക്ക്, വീല്‍ ചെയറുകള്‍, സിനിമാ ടിക്കറ്റുകള്‍ മുതലായവയുടെ നികുതി നിരക്കില്‍ വലിയ കുറവാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ വരുത്തിയത്.
ചെരുപ്പുകള്‍ക്ക് 12 ശതമാനമെന്ന ഏകീകൃത നികുതി നിരക്ക് മാത്രം നല്കിയാല് മതി. 28 ശതമാനം നികുതി സ്ലാബില്‍ നിന്ന് ആറോളം ഉല്‍പ്പന്നങ്ങളെക്കൂടി ഒഴിവാക്കി. ഇനി 34 ഇനങ്ങള്‍ മാത്രമാണ് ഉയര്‍ന്ന നികുതി സ്ലാബില്‍ ബാക്കിയുള്ളത്.
പ്രധാനമന്ത്രി ജന്‍ ധന് യോജന പ്രകാരം സേവിങ്സ് അക്കൗണ്ടുകള്‍ എടുത്തവരില്‍ നിന്ന് സേവനങ്ങള്‍ക്ക് ബാങ്ക് ഏര്‍പ്പെടുത്തിയ നികുതി പൂര്‍ണമായും ഒഴിവാക്കി. നൂറു രൂപ വരെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് 18 ശതമാനത്തില്‍ നിന്ന് പന്ത്രണ്ട് ശതമാനമായും 100 രൂപയ്ക്ക് മുകളിലുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും നികുതി കുറച്ചു.
ചരക്കുവണ്ടികളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ നികുതി 18 ശതമാനത്തില്‍നിന്ന് പന്ത്രണ്ടായി കുറച്ചു. തീര്‍ഥാടകര്‍ക്കായുള്ള ചാര്‍ട്ടര്‍ വിമാനങ്ങളിലെ ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ക്ക് സാധാരണ വിമാനങ്ങളിലെ സമാന നികുതിയായ അഞ്ചു ശതമാനം മാത്രം ഈടാക്കും.
നികുതി നിരക്ക് കുറയ്ക്കുകയെന്ന പ്രക്രിയ തുടരുമെന്ന് കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിച്ച് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. 28 ശതമാനം നികുതി നിരക്ക് പതിയെ അപ്രത്യക്ഷമാകും. സിമന്റിന്റെ നികുതി നിരക്ക് ഏകീകരണമാണ് അടുത്ത കടമ്പയെന്നും പുതുക്കിയ നികുതി നിരക്കുകള്‍ ജനുവരി ഒന്നു മുതല്‍ നിലിവില്‍ വരുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
അതിനിടെ ലോട്ടറി നികുതി വര്‍ധിപ്പിക്കാനുള്ള കൗണ്‍സില്‍ ശുപാര്‍ശയെ കേരളം ശക്തമായി എതിര്‍ത്തു. ലോട്ടറി, മദ്യവില്‍പ്പന എന്നിവയെ പ്രധാന വരുമാന മാര്‍ഗങ്ങളായി കാണുന്ന കേരളത്തിന് ദോഷകരമായി ബാധിക്കുന്ന നടപടിയാണിത്. വിവിധ ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്കുകള്‍ കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ജിഎസ്ടി കൗണ്‍സിലിന്റെയും പൊതു തീരുമാനത്തെയും കേരളം എതിര്‍ത്തു. ഉല്‍പ്പന്നങ്ങളുടെ നികുതി വന്‍തോതില്‍ കുറയ്ക്കുന്ന കേന്ദ്രനടപടി സംസ്ഥാനത്തിന്റെ വരുമാനത്തെ വലിയ തോതില്‍ ബാധിക്കുന്നതാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കുറ്റപ്പെടുത്തി.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: