ഇരിങ്ങാലക്കുട: ലോക ഗണിത ശാസ്ത്രത്തിന് മഹത്തായ സംഭാവനകള്‍ നല്കിയ പതിനാലാം നൂറ്റാണ്ടിലെ ഗണിതകാരനും കേരളീയ ഗണിത പദ്ധതിയുടെ ഉപജ്ഞാതാവുമായ സംഗമഗ്രാമമാധവന്റെ പേരില്‍ ജന്മനാടായ ഇരിങ്ങാലക്കുടയില്‍ അന്താരാഷ്ട്ര ഗണിത കേന്ദ്രം സ്ഥാപിക്കണമെന്ന് കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്. മാധവ ഗണിത കേന്ദ്രം ഏര്‍പ്പെടുത്തിയ ഗണിത പുരസ്കാരം പൂനെ ഐസ്റിലെ അധ്യാപകന് ഡോ. ആര്. വെങ്കടേശ്വര പൈക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂറോ കേന്ദ്രിത മനോഭാവത്തിന്റെ ഫലമായി ഭാരതീയ പരമ്പരാഗത വിജ്ഞാനങ്ങളെ തമസ്കരിക്കാനുള്ള പ്രവണതകളാണ് സര്‍വകലാശാലകളില്‍ ഇന്നും നടക്കുന്നത്. കാലടി സര്‍വകലാശാലയിലെ അനുഭവങ്ങള്‍ വിവരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഗമഗ്രാമമാധവന് അടക്കമുള്ള ഭാരതീയ ഗണിത ശാസ്ത്രജ്ഞര്‍ ഗണിത പണ്ഡിതര്‍ മാത്രമല്ല ഭാഷാപണ്ഡിതരും സാഹിത്യകാരന്മാരും കൂടിയായിരുന്നുവെന്ന് പുരസ്കാരജേതാവ് വെങ്കടേശ്വര പൈ പറഞ്ഞു.
ദേശീയ ഗണിത ദിനാചരണത്തിന്റെ ഭാഗമായി സംഗമഗ്രാമമാധവന്റെ ജന്മഗൃഹമായ ഇരിങ്ങാടപള്ളി മനയിലും അദ്ദേഹത്തിന്റെ വാന നിരീക്ഷണ ശിലാഫലകം സ്ഥാപിച്ചിട്ടുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലും പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സമ്മേളനം പ്രമുഖ സംസ്കൃത പണ്ഡിതനും വിദ്യാഭാരതി അഖിലേന്ത്യ മുന്‍ അധ്യക്ഷനുമായ ഡോ. പി.കെ. മാധവന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ. വി.പി.എന്‍. നമ്പൂതിരി അധ്യക്ഷത വഹിച്ചു. എ. വിനോദ്, ഡോ. എന്‍.സി. ഇന്ദുചൂഡന്, വിജയരാഘവന്, ഡി.ബി. നായര്‍, ചക്രപാണി ശാന്തി, സതീഷ് അവിട്ടത്തൂര്‍, സതീഷ് കല്ലേറ്റുംകര എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഗണിതശാസ്ത്രമേളയില് പുരസ്കാരംനേടിയ യുവ ഗണിത പ്രതിഭകളെയും ഭാരതീയ ഗണിത ക്വിസില്‍ സമ്മാനാര്‍ഹരായ വരെയും ചടങ്ങില്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: