മീററ്റ്: ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പിന് വിലക്കുമായി മദ്രസകള്‍. മീസില്‍സ് റുബെല്ലാ കുത്തിവയ്പ്പിനെത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പശ്ചിമ യുപിയിലെ നൂറോളം മദ്രസകളില്‍ പ്രവേശിക്കാനാവാത്ത സ്ഥിതിവിശേഷമാണ്. കുത്തിവയ്പ്പിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന തെറ്റായ പ്രചാരണങ്ങളെ തുടര്‍ന്നാണിത്.
പ്രതിരോധ കുത്തിവയ്പ്പിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് മാരകമായ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നതായുള്ള വാട്സ്ആപ്പ് സന്ദേശങ്ങളാണ് മദ്രസകളുടെ നിഷേധ നിലപാടിനു പിന്നില്‍. മീററ്റില്‍ മാത്രം 70 മദ്രസകള്‍ കുട്ടികള്‍ക്ക് കുത്തിവയ്പ്പ് വേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നു. ഷഹരാന്‍പൂര്‍, ബിജ്നോര്‍, മൊറാദാബാദ് ജില്ലകളിലും ഇതേ നിലപാടാണ് മദ്രസകള്‍ക്ക്.
കുത്തിവയ്പ്പെടുത്ത കുട്ടികള്‍ക്ക് വന്ധ്യത ബാധിക്കുമെന്നും വാട്സ്ആപ്പ് സന്ദേശങ്ങിലൂടെ പ്രചരിക്കുന്നതായി മീററ്റ് ജില്ലാ രോഗപ്രതിരോധ സെക്രട്ടറി വിശ്വാസ് ചൗധരി പറഞ്ഞു. സര്‍ക്കാര്‍ കണക്കുകളനുസരിച്ച് 2015ല്‍ മീസില്‍സ് (അഞ്ചാം പനി) ബാധിച്ച് നാല്പത്തിഒന്പതിനായിരം കുട്ടികളാണ് മരിച്ചത്.
കുത്തിവയ്പ്പിന് ഉദ്യോഗസ്ഥരെത്തുന്ന ദിവസം അവധിയെടുക്കാനാണ് ചില മദ്രസകള്‍ നല്കിയ നിര്‍ദേശം. ഇതേത്തുടര്‍ന്ന് ബോധവത്ക്കരണ ക്യാമ്പുകള്‍ നടത്താനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: