കൊച്ചി: വനിതാ മതില് ശബരിമലയ്ക്കെതിരാണെന്ന് ഇടതുമുന്നണിയുടെ ലഘുലേഖ. മതിലിന് ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും വാദമാണ് സിപിഎം വിതരണം ചെയ്യുന്ന ലഘുലേഖയില്‍ പൊളിയുന്നത്.
ശബരിമലയില്‍ യുവതീപ്രവേശനത്തിനുള്ള കോടതിവിധിക്ക് ശേഷമുള്ള സംഭവ വികാസങ്ങളാണ് വനിതാ മതിലിന്റെ പശ്ചാത്തലമെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി പത്രത്തില്‍ എഴുതുകയും ചെയ്തിട്ടുണ്ട്.
വനിതാമതിലിന്റെ പ്രചാരണത്തിനായി ഇടതുമുന്നണി ഇറക്കിയ ലഘുലേഖയില്‍ യുവതീ പ്രവേശനമാണ് മുഖ്യവിഷയം. എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച, ‘നവോത്ഥാനത്തിന്റെ വനിതാമതിലില്‍ അണിചേരാം’- എന്ന ലഘുലേഖയുടെ ആദ്യപേജിലെ ചിത്രംതന്നെ ശബരിമലയും യുവതികളുമാണ്.
ഈ ലഘുലേഖയുമായാണ് സിപിഎം പ്രവര്‍ത്തകര്‍ വനിതാമതിലിന്റെ പ്രചാരണത്തിന് വീടുകള്‍ കയറിയിറങ്ങുന്നതും പാര്‍ട്ടി ഫണ്ട് ശേഖരിക്കുന്നതും. ലഘുലേഖയുടെ മുന്‍പേജില്‍ 50 വയസുകഴിഞ്ഞ സ്ത്രീയെയും കുടുംബത്തെയും പതിനെട്ടാംപടിക്ക് മുന്നില്‍ വിശ്വാസികള്‍ തടയുന്ന ചിത്രവും മൂന്നാം പേജില്‍ പേരക്കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടയുന്ന ചിത്രവുമാണ്. നവോത്ഥാന പ്രക്രിയകളുടെ ചരിത്രവസ്തുതകള്‍ വിവരിച്ചുകൊണ്ടുള്ള ലഘുലേഖയില്‍ ശബരിമല വിഷയം വ്യക്തമായി പ്രതിപാദിക്കുന്നു.
പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശം ലംഘിക്കലെന്ന സുപ്രീം കോടതി വിധിയുടെ പരമാര്‍ശവും ലഘുലേഖയിലുണ്ട് സ്ത്രീകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവരെ ഒറ്റപ്പെടുത്തുന്ന മതിലിന് ജനുവരി ഒന്നിന് കേരളം രൂപം നല്‍കുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട് ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനെയും ബിജെപിയേയും ലഘുലേഖയില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.
കെ.എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: