കൊച്ചി: ഖത്തര്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയ്ക്ക് ഇന്ധനം നല്‍കുന്നതിന്റെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് പെട്രോളിയം-പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചകളോടെ, അടുത്ത ഇറക്കുമതിയില്‍ കുറഞ്ഞ വില ബാധകമാക്കാമെന്ന ധാരണയില്‍ എത്തിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത് ഏഷ്യന്‍ രാജ്യങ്ങള്‍ക്കാകെ നേട്ടമാകും. കൊച്ചിയില്‍ ജന്മഭൂമിയുടെ രണ്ടാമത് ഇന്‍ക്ലുസീവ് ഇന്ത്യാ ഇക്കണോമിക് ഫോറം 2018 ന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
എണ്ണയുല്‍പ്പാദന രാജ്യങ്ങള്‍ കുറച്ച് ഉപഭോഗം നടത്തുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കുറഞ്ഞ വിലയും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ വിലയുമാണ് ഈടാക്കുന്നത്. ഇക്കാര്യത്തിലെ വിവേചനം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിലകുറയ്ക്കാനുള്ള നീക്കങ്ങള്‍. പ്രതിവര്‍ഷം 10,000 കോടി രൂപയാണ് ഇതുവഴി ഖജനാവിനുണ്ടാകുകയെന്ന് മന്ത്രി വിശദീകരിച്ചു.
2014 വരെ ആകെ 55 ശതമാനം വീടുകള്‍ക്കാണ് പാചക വാതകം ലഭിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് അത് 90 ശതമാനമാക്കി. 27 കോടി വീടുകളുള്ളതില്‍ 13 കോടി വീടുകളിലേ ഇതുവരെ പാചക വാതകം നല്കിയിരുന്നുള്ളു. മോദി സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തില്‍ 12 കോടി വീടുകള്‍ക്ക് നല്കി. പ്രധാന് പറഞ്ഞു.
കുടുംബശ്രീ വനിതാ നേതാക്കളെ വളര്ത്തുന്നെങ്കിലും സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തിലെ സ്ത്രീകള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സംരംഭകത്വത്തിലൂടെയുള്ള വളര്‍ച്ചയ്ക്കും കാര്യമായ സംഭാവന നല്‍കാത്തതെന്തുകൊണ്ടെന്ന് പഠിക്കണമെന്ന് വി. മുരളീധരന് എംപി അഭിപ്രായപ്പെട്ടു. ടി.എസ്. അനന്തരാമന്, കേരള മാനേജ്മെന്റ് അസോസിയേഷന് ചെയര്മാന് ദീപക് അസ്വാനി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: