തിരുവനന്തപുരം: ആചാരലംഘനത്തിനായി പിണറായി സര്‍ക്കാര്‍ തന്നെയാണ് മനീതി എന്ന ആക്ടിവിസ്റ്റ് സംഘടനയെ ശബരിമല ദര്‍ശനത്തിനായി എത്തിച്ചിരിക്കുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. സര്‍ക്കാര്‍ ഒന്നുമറിഞ്ഞില്ല എന്ന നാട്യത്തില്‍ എല്ലാവിധ സംരക്ഷണവും നല്കി അവരെ മല കയറ്റാന്‍ സഹായിക്കുകയാണ്. ഇതിന് പിണറായി സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അവര്‍ ജന്മഭൂമിയോട് പറഞ്ഞു.
അയ്യപ്പവിശ്വാസികളുടെ പ്രതിരോധത്തിന് മുന്നില്‍ നാണിച്ച് തലകുനിച്ച് മലകയറാന്‍ സാധിക്കാതെ ഈ സ്ത്രീകള്‍ക്ക് തിരികെ പോകേണ്ടിവരുന്നതിന്റെ കൂട്ടത്തില്‍ അപമാനിതനായി മാറുന്നത് കേരളത്തില്‍ ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയനായിരിക്കും. എന്തുകൊണ്ട് ബിജെപി സമരത്തില്‍ നിന്നും പിന്മാറുന്നില്ലെന്ന മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ ചോദ്യത്തിന് പൊതുസമൂഹത്തിന് പോലും ഇപ്പോള്‍ ഉത്തരം കിട്ടിയിട്ടുണ്ടാകും.
ആവശ്യമായ ഘട്ടങ്ങളില്‍ ശബരിമലയില്‍ അയ്യപ്പ ഭക്തരെ പ്രതിരോധിച്ചുകൊണ്ട് ആക്ടിവിസ്റ്റുകളെ കയറ്റാനായി വേണ്ടിയാണ് ഇപ്പോഴും സര്‍ക്കാര്‍ നിരോധനാജ്ഞയുമായി മുന്നോട്ട് പോകുന്നത്. ആക്ടിവിസ്റ്റുകളുമായി കൂടിച്ചേര്‍ന്നുകൊണ്ട് ആചാരലംഘനത്തിന് വേണ്ടിയാണ് ഈ സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ബിജെപി സഹനസമരം നടത്തുകയും അതോടൊപ്പം പ്രതിരോധിക്കുകയും ചെയ്യും. ഈ പ്രതിരോധം അയ്യപ്പന്റെ ആചരണത്തെ നിലനിര്‍ത്താന്‍ വേണ്ടിയാണ്.
ഇപ്പോള്‍ മല ചവിട്ടാനെത്തിയിട്ടുള്ള സ്ത്രീകള്‍ അയ്യപ്പവിശ്വാസികളല്ല. ഇവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ട്. ഈ സര്‍ക്കാര്‍ തീവ്രവാദികളെ സംരക്ഷിക്കാനുള്ളതാണോ, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണോയെന്ന് തുറന്ന് പറയണം. എന്ത് അടിസ്ഥാനത്തിലാന് മനീതി സംഘത്തിന് സംരക്ഷണം കൊടുക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇവരെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിച്ചോ. കൂടെ വന്ന സ്ത്രീകള്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷിച്ചോ. നിരുത്തരവാദപരമായ സമീപനമല്ലിത്. മറിച്ച് സ്വന്തം കസേര നിലനിര്‍ത്താന്‍ വേണ്ടി ഏത് ഭീകരവാദികളെയും കൂടെ കൂട്ടാമെന്ന സ്വേച്ഛാധിപതിയായ പിണറായി വിജയന്റെ ഗൂഢലക്ഷ്യമാണ് മറ നീക്കി പുറത്തുവന്നിട്ടുള്ളത്. ഇത് കേരളത്തിന്റെ മണ്ണില്‍ നടക്കാന്‍ പോകുന്നില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: