ശബരിമല: പിണറായി സര്‍ക്കാരിന്റെ പിന്തുണയും പോലീസിന്റെ യുദ്ധസന്നാഹവുമുണ്ടായിട്ടും പരിപാവനമായ നീലിമലയെ സ്പര്‍ശനത്താല്‍ പോലും കളങ്കപ്പെടുത്താനാകാതെ മനിതിക്കൂട്ടം തോറ്റോടി.
തീവ്ര ഇടത് ആക്ടിവിസ്റ്റുകളുടെ മനിതി സംഘത്തിന് ശബരിമല ആചാരലംഘനം നടത്താന്‍ സഹായിച്ച സര്‍ക്കാരിന്റെ സര്‍വ സന്നാഹങ്ങളും ആറ് മണിക്കൂര്‍ നീണ്ട ശരണമന്ത്ര ശക്തിക്കു മുന്നില്‍ മുട്ടുമടക്കി.
ചെന്നൈ ആസ്ഥാനമായുള്ള മനിതി എന്ന് പേരുള്ള സംഘടനയില്പ്പട്ട പതിനൊന്നംഗ സംഘം ശനിയാഴ്ച രാത്രി മൂന്നു മണിയോടെയാണ് ആചാരലംഘനത്തിനായെത്തിയത്. ശെല്‍വി (38), മുത്തുലക്ഷ്മി (28), കര്‍പ്പകം (32), തിലകവതി (24), അഭിനയ (28), മധു (25), ഈശ്വരി (40), ശ്രീദേവി (40), വിജയലക്ഷ്മി (36), കല (53), വിജയലക്ഷ്മി (35) എന്നിവരാണ് പമ്പയില്‍ എത്തിയത്.
മധുര മുതല്‍ പോലീസിന്റെ അകമ്പടിയിലായിരുന്നു സംഘത്തിന്റെ യാത്ര. ഭക്തജന പ്രതിഷേധം ഭയന്ന് എരുമേലി ഉള്‍പ്പെടെ പ്രധാന വഴികള്‍ ഒഴിവാക്കി. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ പോലും നിലയ്ക്കലില്‍ തടഞ്ഞ് ബസ്സില്‍ കയറ്റിവിട്ട പോലീസ് ഇന്നലെ മനിതി സംഘത്തിന് അവരുടെ വാഹനത്തില്‍ പമ്പ വരെ യാത്ര ചെയ്യാന്‍ അവസരമൊരുക്കി.
പമ്പ പോലീസ് കണ്ട്രോള് റൂമിലെത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അഞ്ച് പേര് കെട്ടുനിറച്ചും ശേഷിക്കുന്നവര്‍ അല്ലാതെയും മലകയറാനായിരുന്നു പദ്ധതി. തുടര്‍ന്ന് പുലര്‍ച്ചെ നാലു മണിയോടെ പമ്പ സ്നാനഘട്ടത്തിലെത്തി ബലിയിടാന്‍ ശ്രമിച്ചെങ്കിലും പൂജാരിമാര്‍ ബലിതര്‍പ്പണത്തിന് അനുവദിച്ചില്ല. ഇതോടെ പമ്പ ഗണപതി ക്ഷേത്രത്തിലെത്തി രസീതെടുത്ത് കെട്ടുനിറയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍, മേല്‍ശാന്തിയും പൂജാരിയും പരികര്‍മികളും കെട്ടുനിറച്ചുനല്കാനാകില്ലെന്ന് വ്യക്തമാക്കി. ഇവര്‍ കൈയില്‍ കിട്ടിയ സാധനങ്ങള്‍ കൊണ്ട് തോര്‍ത്തില്‍ ഇരുമുടികെട്ടി പോലീസ് സുരക്ഷയില്‍ മലകയറാനായി നീലിമലയുടെ അടിവാരത്തേക്ക് നീങ്ങി.
ഒഴുകി വന്ന ഭക്തര്‍
എന്നാല്‍, അയ്യപ്പഭക്തര്‍ ശരണം വിളികളുമായി ഗാര്‍ഡ് റൂം കഴിഞ്ഞുള്ള വഴിയില്‍ ഇരുന്നു. മനിതി സംഘനേതാവ് ശെല്‍വിയുമായി പോലീസ് ചര്‍ച്ച നടത്തിയെങ്കിലും സംഘം പിന്മാറാന് തയാറായില്ല. മനിതി സംഘവും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈ സമയം മലയിറങ്ങിവരുന്ന ഭക്തരെ പോലീസ് തടഞ്ഞു നിര്‍ത്തി. നിരോധനാജ്ഞയുള്ളതിനാല് ഭക്തര്‍ പിന്മാറണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഭക്തര്‍ ചെവിക്കൊണ്ടില്ല. ഇതോടെ പോലീസ് അയ്യപ്പഭക്തര്‍ക്ക് നേരെ തിരിഞ്ഞു. അയ്യപ്പഭക്തരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ആക്ടിവിസ്റ്റുകളെ സന്നിധാനത്തേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുപോകാന്‍ ശ്രമിച്ചു.
എന്നാല്‍, ചില യുവാക്കള്‍ ആക്ടിവിസ്റ്റുകളെ വീണ്ടും തടഞ്ഞു. ഇവരെ കീഴ്പ്പെടുത്താനും മര്‍ദിക്കാനും പോലീസ് ശ്രമം തുടങ്ങിയതോടെ കൂട്ടശരണം വിളികളുമായി പോലീസിന്റെ വലയം ഭേദിച്ച് ഭക്തജനങ്ങള്‍ മുന്നോട്ട് കുതിച്ചു. മലവെള്ളപ്പാച്ചില്‍ പോലെ ഒഴുകിവരുന്ന ഭക്തരെ തടഞ്ഞുനിര്‍ത്താന്‍ പോലീസിനു കഴിഞ്ഞില്ല. വിവിധ സംസ്ഥാനക്കാരായ, വിവിധ പ്രായക്കാരായ ഭക്തജനങ്ങള്‍ കൂട്ടശരണം വിളികളുമായി ആര്‍ത്ത് വന്നതോടെ ആക്ടിവിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. ഗാര്‍ഡ് റൂമില്‍ ഓടിക്കയറാന്‍ ശ്രമിച്ച ആക്ടിവിസ്റ്റുകളെ പോലീസ് ജീപ്പില്‍ പമ്പ സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് പോലീസിന്റെ അകമ്പടിയോടെ ഇവര്‍ മടങ്ങി.
തിരികെ വരുമെന്നും പോലീസ് നിര്‍ബന്ധിച്ചത് കൊണ്ടാണ് മടങ്ങുന്നതെന്നും മനിതി നേതാവ് ശെല്‍വി പറഞ്ഞു. അതേസമയം, പോലീസ് നിര്‍ബന്ധിച്ചില്ലെന്നും അവര്‍ സ്വയം മടങ്ങിപ്പോയതാണെന്നും സ്പെഷ്യല്‍ ഓഫീസര്‍ പ്രതികരിച്ചു. സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ കാര്ത്തികേയന് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സംഘം മടങ്ങിയത്.
പന്തളം കൊട്ടാരം ഉറച്ചു നിന്നു; തന്ത്രിക്ക് നിര്‍ദേശം നല്കി
ആചാരലംഘനം നടന്നാല്‍ നട അടച്ചിടണമെന്ന് പന്തളം കൊട്ടാരം പുലര്‍ച്ചെതന്നെ തന്ത്രി കണ്ഠര് രാജീവരോട് ആവശ്യപ്പെട്ടു. തന്ത്രി ഈ ആവശ്യം അംഗീകരിക്കുകയും ആചാരലംഘനം നടന്നാല്‍ നടയടയ്ക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ആക്ടിവിസ്റ്റുകളുടെ സംഘടനയാണ് മനിതിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ കേന്ദ്ര സര്‍ക്കാരിനും കൈമാറി. ഇത് മറച്ചുവച്ചാണ് സര്‍ക്കാര്‍ പിന്തുണ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: