ന്യൂദല്‍ഹി: ഗുജറാത്തിലെ കോണ്‍ഗ്രസ്സിന്റെ കുത്തക മണ്ഡലമായ ജസ്ദനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ബിജെപി സ്ഥാനാര്‍ഥി കുംവര്‍ജി ബാവലിയ 19,979 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ്സിന്റെ അവസര്‍ നാക്കിയയെ പരാജയപ്പെടുത്തി. കഴിഞ്ഞ 15 തെരഞ്ഞെടുപ്പുകളില്‍ ഇത് രണ്ടാം തവണ മാത്രമാണ് ജസ്ദനില്‍ ബിജെപി ജയിക്കുന്നത്. 2009ലെ ഉപതെരഞ്ഞെടുപ്പിലായിരുന്നു ആദ്യ ജയം.
മണ്ഡലത്തിലെ എംഎല്‍എയും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമായിരുന്ന ബാവലിയ കഴിഞ്ഞ ജൂലൈയിലാണ് ബിജെപിയിലെത്തി ജലവിതരണ വകുപ്പ് മന്ത്രിയായത്. രാജിവച്ച മണ്ഡലത്തില്‍ ബാവലിയയെത്തന്നെ ബിജെപി ഇറക്കി. ഇതോടെ മണ്ഡലം നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസ്സിനും പിടിച്ചെടുക്കേണ്ടത് ബിജെപിക്കും അഭിമാന പ്രശ്നമായി മാറി. 2017ല്‍ ബാവലിയയ്ക്ക് 9,277 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത് ഇത്തവണ ഇരട്ടിയിലധികമായി. 1995 മുതല്‍ അഞ്ച് തവണ ഇവിടെ എംഎല്‍എയായിരുന്നു ബാവലിയ. ഇതോടെ ഗുജറാത്ത് നിയമസഭയില്‍ ബിജെപിക്ക് 100 അംഗങ്ങളായി.
മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേലയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിച്ചത്. വഗേല മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പ്രതികരിച്ചു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണത്തിന് ലഭിച്ച അംഗീകാരമാണ് വിജയം. ലോക്സഭയില്‍ ആകെയുള്ള 26 സീറ്റിലും ബിജെപി വിജയിക്കും. ഭൂരിപക്ഷം ഇരട്ടിയായത് ജനങ്ങള്‍ ബിജെപിയെ ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഝാര്‍ഖണ്ഡിലെ കൊലേബിര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി സ്ഥാനാര്‍ഥി ബസന്ത് സോറങ്ങിനെ 9,658 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ്സിന്റെ നമാന്‍ ബിക്സല്‍ കൊങ്കാരി പരാജയപ്പെടുത്തിയത്. ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണക്കുന്ന ഝാര്‍ഖണ്ഡ് പാര്‍ട്ടി സ്ഥാനാര്‍ഥി ഇനോസ് എക്കാക്ക് 16,445 വോട്ടുകള്‍ ലഭിച്ചു. സിറ്റിങ് സീറ്റില്‍ ജെഎംഎമ്മിന്റെ പിന്തുണയോടെയാണ് ഝാര്‍ഖണ്ഡ് പാര്‍ട്ടി മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: