കോട്ടയം: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി നടത്തിയ ആസൂത്രിത നാടകമാണ് ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള.
നിരീശ്വരവാദത്തെ കരുവാക്കി നടത്തിയ നാടകത്തിന് പോലീസ് ആസ്ഥാനത്തിനും സിപിഎം പാര്‍ട്ടി ഓഫീസിനും പങ്കുണ്ട്. മനിതിയുടെ വരവിനെക്കുറിച്ച് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇതിന് സംസ്ഥാനം ആവശ്യപ്പെടണം. ആക്ടിവിസ്റ്റുകളെന്ന പേരില്‍ എത്തിയ യുവതികളെ വെറുതെ തിരിച്ചയയ്ക്കുന്നത് ശരിയല്ല. സക്കീര്നായിക്കിനെയും ചെഗുവേരയേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചവരാണ് ദര്‍ശനത്തിനെന്ന പേരില്‍ എത്തിയത്. വിശ്വാസികളുടെ മനസ്സിനെ ഇന്നലത്തെ സംഭവം വ്രണപ്പെടുത്തി. മുദ്രാവാക്യം വിളിച്ചാണ് സംഘമെത്തിയത്. ഇങ്ങനെയെത്തുന്ന ആദ്യത്തെ സംഘമാണ് ഇവരുടേത്. ഇത് നിയമനിഷേധമാണ്.
ശബരിമലയെ പോര്‍ക്കളമാക്കി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിപിഎമ്മിന് അവസരം കിട്ടിയാല്‍ ശബരിമലയെ തകര്‍ക്കുമെന്ന ബിജെപിയുടെ ആശങ്ക പകല്‍പോലെ വ്യക്തമായി. എന്താവശ്യത്തിനാണ് മനിതി പ്രവര്‍ത്തകരെ തമിഴ്നാട്ടില്‍ നിന്ന് കേരളാ പോലീസ് സ്വീകരിച്ച് കൊണ്ടുവന്നത്? അപകടകരമായ തലത്തിലാണ് സംസ്ഥാനത്തിന്റെ അവസ്ഥ. കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തിയാല്‍ സിപിഎമ്മിന്റെ പ്രധാന നേതാക്കള്‍ കുടുങ്ങും. സിപിഎം ഇരന്നു വാങ്ങിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.
ഇന്നലെ നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കും. എല്ലാ പ്രമുഖ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തും. 28ന് തിരുവനന്തപുരത്ത് പ്രിയദര്‍ശനി ഹാളില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നെത്തിയ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നവാഗത നേതൃസംഗമം സംഘടിപ്പിക്കും. ശബരിമല വിഷയം ഉണ്ടായതു മുതല്‍ 1,126 പേര് കോട്ടയം ജില്ലയില്‍ ബിജെപിയില്‍ അംഗത്വമെടുത്തു. സിപിഎമ്മില്‍ ചേര്ന്നവരെന്ന പേരില്‍ പ്രചരിപ്പിക്കുന്നവര്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും നിലവില്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരുമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പി. ശ്രീശന്, അഡ്വ. ജി. രാമന്നായര്, ജില്ലാ പ്രസിഡന്റ് എന്‍. ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: