ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് ബിഹാറില്‍ എന്‍ഡിഎ ധാരണയിലെത്തി. ബിജെപിയും ജനതാദള്‍ യുണൈറ്റഡും (ജെഡിയു) 17 സീറ്റുകളില്‍ വീതവും ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) ആറ് സീറ്റിലും മത്സരിക്കും. മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് പിന്നീട് തീരുമാനിക്കും. എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന് ലോക്സഭയ്ക്ക് പകരം രാജ്യസഭയിലേക്ക് മത്സരിക്കും. നിലവില്‍ ഹാജിപൂര്‍ മണ്ഡലത്തിലെ എംപിയാണ് പാസ്വാന്. നാല്‍പ്പത് ലോക്സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.
ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) എന്‍ഡിഎ വിട്ടതിനെ തുടര്‍ന്നാണ് എല്‍ജെപിക്ക് രണ്ട് സീറ്റുകള്‍ അധികം ലഭിച്ചത്. കുശ്വാഹ കേന്ദ്ര മന്ത്രിസ്ഥാനവും രാജിവച്ചിരുന്നു. മൂന്ന് സീറ്റുകളാണ് ആര്‍എല്‍എസ്പി ആവശ്യപ്പെട്ടത്. എന്നാല്‍, രണ്ട് സീറ്റുകളില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന് ബിജെപി വ്യക്തമാക്കി. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എല്‍എസ്പി 23 സീറ്റില്‍ മത്സരിച്ചെങ്കിലും രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. ഇത്തവണ ജെഡിയു സഖ്യത്തില്‍ തിരിച്ചെത്തിയതും ചെറിയ പാര്‍ട്ടിയായ ആര്‍എല്‍എസ്പിയെ കൈയൊഴിയാന്‍ അമിത് ഷായെ പ്രേരിപ്പിച്ചു. 2014ല്‍ ബിജെപിയും ജെഡിയുവും വെവ്വേറെയാണ് മത്സരിച്ചത്.
ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിലാണ് കുശ്വാഹ ഇപ്പോള്‍. 2014ല്‍ ബിജെപി-22, എല്‍ജെപി-6, ആര്‍എല്‍എസ്പി-3, ജെഡിയു-2, ആര്‍ജെഡി-4, എന്‍സിപി-1, കോണ്‍ഗ്രസ്-2 എന്നിങ്ങനെയാണ് കക്ഷിനില. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, രാം വിലാസ് പാസ്വാന് എന്നിവരും അമിത് ഷാക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: