പുനലൂര്‍: ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയം സങ്കീര്‍ണമായി നിലനില്‍ക്കവേ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍, ബോര്‍ഡ് മെമ്പറുമാരായ ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവര്‍ സംഗീതക്കച്ചേരി കേള്‍ക്കാന്‍ അച്ചന്‍കോവിലില്‍.
ഇന്നലെയാണ് ശബരിമല ദര്‍ശനത്തിനായി മനിതി കൂട്ടായ്മയിലെ സ്ത്രീകള്‍ ശബരിമലയില്‍ എത്തിയത് ഇത് ശബരിമലയില്‍ ഏറെ നാടകീയ രംഗങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സമയം ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലുള്ള പ്രസിഡന്റും മെമ്പര്‍മാരും അച്ചന്‍കോവില്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന പ്രസിഡന്റിന്റെ മകള്‍ സൂര്യ പത്മന്റെ കച്ചേരി കാണാനുള്ള തിരക്കിലായിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുനലൂര്‍ ഗ്രൂപ്പിന്റെ അധീനതയിലാണ് ആര്യങ്കാവ്, അച്ചന്‍കോവില്‍ ക്ഷേത്രങ്ങള്‍ ഉള്ളത്. എന്നാല്‍ ദേവസ്വം അസി. കമ്മീഷണറോ മറ്റ് ദേവസ്വം അധികൃതരോ ഇവരുടെ സന്ദര്‍ശനം അറിഞ്ഞിരുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ യാതൊരു ഔദ്യോഗിക പരിപാടിയും ക്ഷേത്രത്തില്‍ ഇല്ലായിരുന്നു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ മകളുടെ കച്ചേരിയാണ് നടക്കാന്‍ പോകുന്നതെന്ന് നാട്ടുകാരും ഭക്തജനങ്ങളും അറിയുന്നതും ഇവരുടെ സന്ദര്‍ശനവേളയിലാണ്. ആറുമണിക്ക് ആരംഭിക്കേണ്ട കച്ചേരിക്ക് പ്രസിഡന്റ് നേരത്തെ തന്നെ മുന്‍നിരയില്‍ ഇരിപ്പുറപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: