പത്തനംതിട്ട: ശബരില അയ്യപ്പന് മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. 26 ന് വൈകിട്ട് ശബരിമല സന്നിധാനത്തെത്തും. ഇന്നലെ പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴു വരെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരുന്നു.
ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ രാവിലെ 7.15ഓടെ ക്ഷേത്രത്തിന് കിഴക്കേനടയില്‍ സജ്ജമാക്കിയിരുന്ന രഥത്തിലേക്ക് തങ്കഅങ്കി മാറ്റി. തുടര്‍ന്ന് ഭക്തജനങ്ങളുടെയും ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെയും സായുധ പോലീസ് സേനാംഗങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര പുറപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ജില്ലാ പോലീസ് മേധാവി ടി. നാരായണന്, മുന്‍ എംഎല്‍എ മാലേത്ത് സരളാ ദേവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഘോഷയാത്ര ഇന്നലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി എട്ടിന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെത്തി വിശ്രമിച്ചു. ഇന്ന് രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും നാളെ പെരുനാട് ക്ഷേത്രത്തിലും തങ്ങും. 26ന് ഉച്ചയ്ക്ക് ഒന്നിന് പമ്പയിലെത്തും. ഉച്ചതിരിഞ്ഞ് മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ശരംകുത്തിയിലെത്തും. ഇവിടെ നിന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. വൈകിട്ട് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്കാണ് തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കുക.
തങ്കഅങ്കി സ്പെഷ്യല്‍ ഓഫീസര്‍ എസ്. അജിത് കുമാര്‍, ആറന്മുള ദേവസ്വം അക്കൗണ്ടന്റ് വി. അരുണ്‍കുമാര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍മാരായ വി. കൃഷ്ണയ്യര്‍, രാധാകൃഷ്ണന് എന്നവര്‍ ഉള്‍പ്പെടെ 25 അംഗ ഉദ്യോഗസ്ഥസംഘത്തിന്റെ നേതൃത്വത്തിലാണ് ഘോഷയാത്ര. ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ 70 അംഗ പോലീസ് സംഘത്തിനാണ് സുരക്ഷാച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: