കോഴിക്കോട്: ഏത് വിധേനയും യുവതികളെ ശബരിമലസന്നിധാനത്ത് കയറ്റുമെന്ന മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ശബരിമലയെ വീണ്ടും സംഘര്‍ഷഭരിതമാക്കുന്നതെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തിന് അല്പവും അയവുവരുത്തിയിട്ടില്ലെന്നാണ് ഇക്കഴിഞ്ഞ ദിവസത്തെ സംഭവവും തെളിയിക്കുന്നത്.
ആചാരലംഘനത്തിന് ബോധപൂര്‍വം സര്‍ക്കാര്‍ കൂട്ടുനില്‍ക്കുമ്പോള്‍ പ്രതിഷേധിക്കുകയല്ലാതെ ഭക്തജനങ്ങള്‍ക്ക് വേറെ നിവൃത്തിയില്ല. മുഖ്യമന്ത്രിയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സ്വന്തം വാഹനങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പമ്പയിലെത്താന്‍ ഈ വര്‍ഷം അനുമതി നിഷേധിച്ച പോലീസ്, ആചാരലംഘനത്തിന് വന്ന യുവതികളെ അവരുടെ സ്വന്തം വാഹനത്തില്‍ അകമ്പടിയോടെ പമ്പ വരെ എത്തിക്കുകയാണുണ്ടായത്. മാവോയിസ്റ്റ് ബന്ധവും മറ്റ് തീവ്രവാദ ബന്ധവും ആരോപിക്കപ്പെടുന്ന യുവതികള്‍ക്കാണ് പോലീസ് അകമ്പടി സേവിച്ചത്. ഇതിന് പിന്നില്‍ നിശ്ചയമായും ആലോചനയും ആസൂത്രണവും നടന്നിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥന്മാര് മാത്രമായിരിക്കില്ല അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിക്കടക്കം ഇതിന് ഉത്തരവാദിത്വമുണ്ട്. ഭരണഘടനാ ബെഞ്ചിന്റെ വിധി തുറന്ന കോടതിയില്‍ പുനര്‍വിചാരണ ചെയ്യാനുള്ള സുപ്രീംകോടതിയുടെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ തീരുമാനം സപ്തംബര്‍ 28ന്റെ വിധിന്യായത്തില്‍ ന്യൂനത ഉണ്ടെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: