നിലയ്ക്കല്‍: ആക്ടിവിസ്റ്റുകളും ‘മനിതി’ പ്രവര്‍ത്തകരുമായ യുവതികളെ സന്നിധാനത്തെത്തിക്കാനുള്ള സാഹചര്യമൊരുക്കാന്‍ പോലീസ് തീര്‍ഥാടകരുടെ വാഹനങ്ങള്‍ പലസ്ഥലങ്ങളിലും തടഞ്ഞിട്ടു. പമ്പയില്‍ നാമജപ പ്രതിഷേധം നടത്തിയ അയ്യപ്പന്മാരുടെ എണ്ണം നിമിഷനേരം കൊണ്ട് വര്‍ധിക്കുന്നത് കണ്ട് അങ്കലാപ്പിലായ പോലീസ് പമ്പയിലേക്കുള്ള തീര്‍ഥാടക വാഹനങ്ങള്‍ തടഞ്ഞിടുകയായിരുന്നു.
കെഎസ്ആര്‍ടിസി ബസ്സുകളും പലയിടത്തായി പിടിച്ചിട്ടു. സന്നിധാനത്തേക്ക് പോകുന്നവരും ദര്‍ശനം കഴിഞ്ഞ് എത്തുന്നവരുമായ തീര്‍ഥാടകര്‍ പമ്പയിലെ നാമജപ പ്രതിഷേധത്തോടൊപ്പം അണിചേരുകയായിരുന്നു. ഇതോടെ പമ്പയിലേക്കെത്തുന്ന അയ്യപ്പന്മാരുടെ എണ്ണം പരമാവധി കുറയ്ക്കാനായി പോലീസിന്റെ ശ്രമം. നാമജപം നടത്തിയ ഭക്തരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം യുവതികളെ മലകയറ്റാനായിരുന്നു നീക്കം.
ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് വടശേരിക്കര, ളാഹ, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടത്. മനിതി സംഘത്തിന്റെ വരവിനെ തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്തും തിരക്ക് നിയന്ത്രിക്കാനുമാണ് വാഹനങ്ങള്‍ തടഞ്ഞതെന്നാണ് പോലീസിന്റെ വിശദീകരണം. ആന്ധ്രാ, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന പത്തോളം വലിയ ബസ്സുകളാണ് വടശേരിക്കര ഇടത്താവളത്തില്‍ തടഞ്ഞിട്ടത്.
ഭക്തര്‍ പ്രതിഷേധിച്ചെങ്കിലും 11 മണിക്ക് ശേഷമാണ് വാഹനങ്ങള്‍ നിലയ്ക്കലിലേക്ക് പോകാന്‍ പോലീസ് അനുവദിച്ചത്. പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസും പോലീസിന്റെ നിര്‍ദേശപ്രകാരം രണ്ട് മണിക്കുറോളം നിര്‍ത്തിവച്ചു. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് ബസുകളില്‍ ചിലത് അട്ടത്തോട്, ചാലക്കയം എന്നിവിടങ്ങളിലാണ് തടഞ്ഞിട്ടിരുന്നത്. ഇത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരെയും ഏറെ ബുദ്ധിമുട്ടിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: