തൃശൂര്‍: മതതീവ്രവാദ ബന്ധമുള്ളവരും അവിശ്വാസികളുമായ യുവതികളെ ശബരിമലയില്‍ കയറ്റി ആചാരലംഘനം നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
സര്‍ക്കാര്‍ നടത്തിയ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായാണ് തമിഴ്നാട്ടിലെ മനിതി സംഘം ശബരിമല ദര്‍ശത്തിനെത്തിയത്. പിണറായിയുടെ വ്യക്തിപരമായ താല്പര്യവും അജണ്ടയുമാണ് ഇതിനു പിന്നില്‍. സര്‍ക്കാരിന്റെ പരിപൂര്‍ണ സ്പോണ്സര്ഷിപ്പിലാണ് മനിതി സംഘമെത്തിയത്. ബിജെപി ജില്ലാ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ്.
സുപ്രീംകോടതിയില്‍ 22ന് പുനഃപരിശോധന ഹര്‍ജി പരിഗണിക്കാനിരിക്കേ ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്ന് തെളിയിക്കാനാണ് കേരളത്തിനു പുറത്തു നിന്നു യുവതികളെ പിണറായി കൊണ്ടുവന്നത്. ഇന്നലെ ശബരിമലയില്‍ നടന്ന സംഭവങ്ങളുടെ തിരക്കഥ തയാറാക്കിയത് മുഖ്യമന്ത്രിയാണ്.
കേന്ദ്രമന്ത്രിയേയും അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തെയും തടഞ്ഞ പിണറായിയുടെ പോലീസ് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് മനിതി സംഘത്തിന് വന്‍ സുരക്ഷ ഒരുക്കിയത്. തമിഴ്നാട് അതിര്‍ത്തി മുതല്‍ ഇവര്‍ക്ക് എന്തിനാണ് പോലീസ് സുരക്ഷ നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് മനിതി സംഘത്തെ തടയാതെ കേന്ദ്രത്തിലെ വിഐപിക്ക് പോലും ഒരുക്കാത്ത സുരക്ഷ ഇവര്‍ക്ക് പോലീസ് നല്‍കിയത്. അവിശ്വാസികളായ യുവതികള്‍ക്ക് കൂട്ടുനിന്ന് ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ മുഖ്യമന്ത്രി പച്ചക്കൊടി കാട്ടി.
മതതീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരും മാവോയിസ്റ്റുകളുമായ യുവതികള്‍ മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് ശബരിമലയിലെത്തിയത്. ഒരു ഭരണകൂടത്തെ ഇങ്ങനെ കയറൂരി വിടാമോ എന്ന് സിപിഎമ്മിലെ പക്വതയുള്ള നേതാക്കാള്‍ ആലോചിക്കണമെന്ന് രമേശ് വ്യക്തമാക്കി.
ശബരിമലയില്‍ അയ്യപ്പഭക്തരുടെ രക്തം വീഴണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി ശബരിമല തീര്‍ഥാടനത്തെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയില്‍ രക്തപ്പുഴയൊഴുക്കാനുള്ള മുഖ്യമന്ത്രിയുടെ ഗൂഢാലോചനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കുമെന്ന് എം.ടി. രമേശ് അറിയിച്ചു.
ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.കെ. അനീഷ്കുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: