കോട്ടയം: ശബരിമല ആചാരലംഘനത്തിന് പുറപ്പെട്ട ആക്ടിവിസ്റ്റുകളായ മനിതികളെ പമ്പ വരെ എത്തിക്കാന്‍ പോലീസ് പുറത്തെടുത്തത് ഭീകര മര്‍ദനമുറകള്‍. മധുര മുതല്‍ പോലീസ് അകമ്പടിയോടെ സഞ്ചരിച്ച സംഘത്തിന് യാത്രയില്‍ ഉടനീളം വന്‍ഭക്തജന പ്രതിഷേധം നേരിടേണ്ടി വന്നു. ഈ പ്രതിഷേധം ഇല്ലാതാക്കാനാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
ശനിയാഴ്ച ഉച്ചയോടെ മധുര വഴി യാത്ര പുറപ്പെട്ട മനിതികളുടെ സംഘം രാത്രി 10 മണിയോടെ കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴിയാണ് കേരളത്തില്‍ പ്രവേശിച്ചത്. സംഘടനയുടെ നേതാവ് ശെല്‍വി ഉള്‍പ്പെട്ട ആദ്യ സംഘമായിരുന്നു ഇത്. തുടര്‍ന്ന് കട്ടപ്പന, ഉപ്പുതറ വഴിയായി യാത്ര. കട്ടപ്പനയ്ക്ക് സമീപം പാറക്കടവിലെത്തിയപ്പോള്‍ നാമജപ പ്രതിഷേധവുമായി അയ്യപ്പഭക്തര്‍ വാഹനം തടഞ്ഞു. തുടര്‍ന്ന് ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയശേഷം ഉപ്പുതറ, വാഗമണ്‍ വഴി ഈരാറ്റുപേട്ടയില്‍ പ്രവേശിച്ചു. അവിടെ നിന്ന് കോട്ടയത്ത് എത്തിക്കാനായിരുന്നു ആദ്യം പരിപാടിയിട്ടത്. ഇതൊഴിവാക്കി കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കോരുത്തോട്, പമ്പാവാലി വഴിയായി യാത്ര.
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ മനിതികളുടെ സംഘം എത്തുമെന്ന വിവരത്തെ തുടര്‍ന്ന് മാര്‍ച്ച് നടത്തിയ കര്‍മസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. മുണ്ടക്കയം വണ്ടാന്പതാലില് മനിതികളുടെ വാഹനം തടഞ്ഞ ഭക്തര്‍ക്ക് നേരെ ലാത്തിയടി നടത്തി.
മനിതിയുടെ രണ്ടാം സംഘത്തിലുണ്ടായിരുന്ന വയനാട് സ്വദേശിനി അമ്മിണി സഞ്ചരിച്ച വാഹനത്തിന് നേരെയും വന്‍പ്രതിഷേധമാണ് ഉണ്ടായത്. ഇന്നലെ രാവിലെ പൊന്‍കുന്നത്തിന് സമീപം ഇളംങ്ങുളത്ത് എത്തിയ അമ്മിണിയെ ഭക്തര്‍ തടഞ്ഞു. തുടര്‍ന്ന് ഇവര്‍ പാലായ്ക്ക് തിരിച്ചു പോയി. രണ്ടാമത് പോലീസ് അകമ്പടിയോടെ എത്തിയ ഇവരുടെ വാഹനം പാലായ്ക്ക് സമീപം പൂവരണിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊന്‍കുന്നത്ത് എത്തിയ ഇവരെ പിന്നീട് എരുമേലി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: