ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഇരുനൂറിലേരെപ്പേരുടെ മരണത്തിന് ഇടയാക്കിയ അഗ്നിപര്‍വതമായ അനാക് ക്രാക്കതോവ ഇതുവരെ ദുരന്തം വിതച്ചത് 1,883 തവണ. രൂപപ്പെട്ട ശേഷം 36,000 പേര്‍ക്ക് ജീവന് നഷ്ടമായി. ഇന്തോനേഷ്യയിലെ 127 സജീവ അഗ്നി പര്‍വതങ്ങളില്‍ ഒന്നാണിത്.
ക്രാക്കത്തൂവ പൊട്ടിത്തെറിക്കാനിടയുണ്ടെന്നതിന്റെ സൂചനകള്‍ നേരത്തേ ദൃശ്യമായിരുന്നതായി ഇന്തോനേഷ്യന്‍ ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു. ദിവസങ്ങള്‍ക്കു മുമ്പേ തന്നെ ആയിരക്കണക്കിന് മീറ്റര്‍ ഉയരത്തില്‍ പുകയും ചാരവും പുറത്തേക്ക് വമിച്ചു തുടങ്ങിയിരുന്നു. എങ്കിലും ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്കുന്നതില് അധികൃതര്‍ പരാജയപ്പെട്ടു.
കഴിഞ്ഞ സപ്തംബറില്‍ ഇന്തോനേഷ്യന്‍ നഗരമായ സുലാവേസിയിലെ പാലുവിലുണ്ടായ ഭൂകമ്പത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു. 2004-ല്‍ സുമാത്രയിലുണ്ടായ ഭൂമികുലുക്കം ലോകത്തെയൊന്നാകെ പ്രകമ്പനം കൊള്ളിച്ചു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട സുനാമി 2,20,000 പേരുടെ ജീവനെടുത്തു. ഇന്തോനേഷ്യയില്‍ മാത്രം മരിച്ചത് 1,68,000 പേര്.
ഇന്നലെ സുനാമിയല്ല, വേലിയേറ്റത്തെ തുടര്‍ന്നുള്ള തിരമാലകളാണ് ആഞ്ഞടിച്ചതെന്നായിരുന്നു ആദ്യം ലഭിച്ച ഔദ്യോഗിക വിശദീകരണം. എന്നാല്‍, അനാക് ക്രാക്കതോവ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ സുനാമിയാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. കടല്‍ത്തീരത്തെ ഒരു സംഗീതനിശയിലേക്ക് അപ്രതീക്ഷിതമായി കൂറ്റന്‍ തിരമാലകള്‍ ഇരച്ചു കയറുന്നതിന്റെ ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. സ്ഥലത്തെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരുടെ അവധിദിനാഘോഷമാണ് സുനാമി നക്കിയെടുത്തത്. പോപ് ബാന്‍ഡായ ‘സെവന്റീന്‍’ നടത്തിയ സംഗീത വിരുന്നിനെത്തിയവരില്‍ ഭൂരിഭാഗത്തിനും ജീവന് നഷ്ടമായി. കടലിനടിയില്‍ ഭൗമപാളികള്‍ തെന്നിമാറിയാണ് സുനാമി രൂപപ്പെട്ടതെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ് സുതോപോ പൂര്വോ നിഗ്രോഹോ പറഞ്ഞു. ദുരന്തത്തില്‍പെട്ടവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: