ന്യൂദല്‍ഹി: അന്വേഷണ ഏജന്‍സികള്‍ക്ക് കമ്പ്യൂട്ടറുകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിയെന്നാരോപിച്ച് മോദി സര്‍ക്കാരിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് വെട്ടില്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും ഫോണ്‍ കോളുകളും ഇ-മെയിലുകളും നിരീക്ഷിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. പ്രതിമാസം 7500 മുതല്‍ 9000 ഫോണ്‍ കോളുകളും 300 മുതല്‍ 500 വരെ ഇ മെയില്‍ അക്കൗണ്ടുകളുമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പരിശോധിച്ചിരുന്നത്. ഇതിനായി ഓരോ മാസവും ഉത്തരവിറക്കിയിരുന്നതായി ആര്‍ടിഐ ആക്ടിവിസ്റ്റായ പ്രസന്‍ജിത് മൊണ്ടേലിന്റെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നല്കി. 2013 നവംബറില്‍ നല്കിയ മറുപടി പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചര്‍ച്ചയായത്.
പത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിന് അധികാരം നല്കി കേന്ദ്രം അടുത്തിടെ ഉത്തരവ് ഇറക്കിയിരുന്നു. 2009ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമപ്രകാരമാണ് ഉത്തരവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കാനും രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ മടിച്ചില്ല. ഇതിന് പിന്നാലെയാണ് യുപിഎ സര്‍ക്കാരിന്റെ നിരീക്ഷണം പുറത്തുവന്നത്.
ഐബി, നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ്, സിബിഐ, എന്‍ഐഎ, റോ എന്നിവര്‍ക്കാണ് കോണ്‍ഗ്രസ് ഭരണകാലത്ത് നിരീക്ഷണത്തിന് അനുമതി നല്‍കിയിരുന്നത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ് ആത്മവഞ്ചന കാണിക്കരുതെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് പ്രതികരിച്ചു.
ദിവസേന മുന്നൂറ് കോളുകളും അമ്പത് ഇ മെയിലുകളും നിരീക്ഷിച്ചതായാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിലും വ്യാജപ്രചാരണം നടത്തി രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: