പത്തനംതിട്ട: ഭക്തരുടെ ശരണമന്ത്ര ശക്തിയുടെ മുന്നില്‍ പിടിച്ചുനില്ക്കാനാകതെ യുവതികള്‍ മലയിറങ്ങി. ഇതോടെ യുവതികളെ സന്നിധാനത്തേക്ക് എത്തിക്കാമെന്ന സര്‍ക്കാരിന്റെ ഗൂഢതന്ത്രമാണ് പൊളിഞ്ഞത്.
പുലര്‍ച്ചെ 3.30 ഓടെയാണ് ബിന്ദു, കനകദുര്‍ഗ എന്നിവര്‍ ശബരിമല ദര്‍ശനത്തിന് പമ്പയിലെത്തിയത്. മനിതി സംഘത്തില്‍ ഉള്‍പ്പെട്ട 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍. തുടര്‍ന്ന് മരക്കൂട്ടം, അപ്പാച്ചിമേട്, ചന്ദ്രാനന്ദന്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ നാമജപപ്രതിഷേധം ശക്തമാകുകയായിരുന്നു.
ദര്‍ശനത്തിനെത്തിയ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞു വീണു. ഇതിനെ തുടര്‍ന്ന് പോലീസ് യുവതികളുമായി തിരിച്ചിറങ്ങാന്‍ ശ്രമിച്ചെങ്കിലും ബിന്ദു തിരിച്ചിറങ്ങാന്‍ തയ്യാറായില്ല. എന്നാല്‍ സ്പെഷ്യല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് യുവതികളെ പമ്പയിലേക്ക് തിരിച്ചിറക്കുകയാണ്. തിരിച്ച് അയ്യപ്പ ദര്‍ശനത്തിന് കൊണ്ടു പോകുമെങ്കില്‍ മാത്രമേ തിരിച്ചിറങ്ങുവെന്നും ബിന്ദു അറിയിച്ചിട്ടുണ്ട്. ഇവരെ സ്വാമി അയ്യപ്പന് റോഡ് വഴിയാണ് പോലീസ് പമ്പയിലെത്തിക്കുന്നത്.
ക്രമസമാധാന പ്രശ്നമുള്ളതു കൊണ്ട് യുവതികളുമായി തിരിച്ചിറങ്ങുന്നുവെന്നാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ ബലപ്രയോഗം വേണ്ടെന്ന് സര്‍ക്കാര്‍ പോലീസിനെ അറിയിച്ചിരുന്നു.
പോലീസിനെ അറിയിക്കാതെയായിരുന്നു യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു. മരക്കൂട്ടംവരെയുള്ള പ്രതിഷേധക്കാരെ നീക്കിയ പോലീസ് യുവതികളുമായി ചന്ദ്രാനന്ദന്‍ റോഡിലെത്തിയപ്പോള്‍ കൂടുതല്‍ പ്രതിഷേധക്കാരെത്തി. ഇതോടെയാണ് ഇവര്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: