പത്തനംതിട്ട: മനിതി കൂട്ടായ്മയുടെ വാഹനം നിലയ്ക്കല്‍ കടന്ന് പമ്പവരെ എത്തിയതിനെതിരെ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി. മനിതി പ്രവര്‍ത്തകര്‍ എത്തിയ സ്വകാര്യവാഹനം നിലയ്ക്കല്‍ കടന്നതു പരിശോധിക്കുമെന്ന് നിരീക്ഷകസമിതി അറിയിച്ചു. ഇക്കാര്യം ശരിയോ തെറ്റോയെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
സാധാരണക്കാരുടെ വാഹനങ്ങള്‍ കടത്തിവിടാറില്ലല്ലോ എന്നും നീരീക്ഷക സമിതി ചോദിച്ചു. നിലവില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ നിന്ന് പമ്പ വരെ കര്ശനനിയന്ത്രമുണ്ട്. ക്രമസമാധാന പ്രശ്നങ്ങളിൽ ഇടപെടില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സമിതിയോട് ആരും ഉപദേശം ചോദിച്ചിട്ടില്ല. ദേവസ്വംമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും നിലവിലെ സാഹചര്യത്തിൽ വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും ജസ്റ്റിസ് പിആർ രാമൻ പറഞ്ഞു.
ശബരിമലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് സമിതിയുടെ വിശദീകരണം. കക്കൂസിന്റെയും, കുളി മുറിയുടെയും കണക്കെടുപ്പ് നടത്തുകയല്ല ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുടെ ജോലിയെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം.
നിരീക്ഷണ സമിതി സർക്കാരിനും ദേവസ്വം ബോർഡിനും ആവശ്യമായ ഉപദേശങ്ങൾ നൽകണമെന്നും കടകംപള്ളി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: