കൊയിലാണ്ടി: ശബരിമലയിലേയ്ക്ക് പുറപ്പെട്ട അഡ്വ. ബിന്ദു ഹരിഹരന്റെ കൊയിലാണ്ടിയിലെ വീടിന് മുമ്പില്‍ അയ്യപ്പഭക്തരുടെ നാമജപ പ്രതിഷേധം. ബിന്ദുവിന്റെ വീടായ പൊയില്‍ക്കാവ് തുവ്വക്കോട് പറമ്പില്‍ നിലാ ഹൗസിന് മുമ്പിലാണ് ഇന്നലെ രാവിലെ മുതല്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നാമജപം നടന്നത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധവുമായി അയ്യപ്പഭക്തര്‍ എത്തി. സിപിഐ എംഎലിന്റെ സജീവപ്രവര്‍ത്തകരാണ് ബിന്ദുവും ഭര്‍ത്താവ് ഹരിഹരനും. ഉച്ചയ്ക്ക് ഒരു മണി വരെ വീടിന് മുന്നില്‍ നാമജപം നീണ്ടുനിന്നു. യാത്ര നിര്‍ത്തിവെച്ച് ബിന്ദു മലയിറങ്ങി എന്ന വാര്‍ത്തയെ തുടര്‍ന്നാണ് നാമജപം നിര്‍ത്തി ഭക്തര്‍ പിരിഞ്ഞുപോയത്. തലശ്ശേരി ചാലയാട് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അധ്യാപികയാണ് അഡ്വ. ബിന്ദു. കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ശബരിമല കര്‍മസമിതി പ്രവര്‍ത്തകരായ ഗോപിനാഥ്, എ.കെ. സുനില്‍കുമാര്‍, വൈശാഖ് അരിക്കുളം, വെള്ള്യാതോട് ഉണ്ണികൃഷ്ണന് എന്നിവര്‍ നാമജപത്തിനും പ്രതിഷേധ പരിപാടികള്‍ക്കും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: