സന്നിധാനം: ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ അയ്യപ്പഭക്തര്‍ ശരണ മന്ത്രങ്ങളുമായി മലപോലെ ഉറച്ചുനിന്നപ്പോള്‍ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ എത്തിയ തീവ്ര ഇടത് ആക്ടിവിസ്റ്റുകള്‍ക്ക് മലയിറങ്ങേണ്ടിവന്നു.
പോലീസ് സംരക്ഷണം ഇല്ലാതെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ആചാരം ലംഘിക്കാനുള്ള സര്‍ക്കാര്‍-പോലീസ് നാടകം വീണ്ടും പൊളിഞ്ഞു. ശരണം വിളികളുമായി മറ്റുസംസ്ഥാനങ്ങളിലേയും കേരളത്തിലെയും അയ്യപ്പഭക്തര്‍ ഒറ്റക്കെട്ടായി മരക്കൂട്ടത്തിനിപ്പുറം കൈകോര്‍ത്ത് നിന്നതോടെ പിണറായി സര്‍ക്കാരിന്റെ സായുധ സേന വീണ്ടും മുട്ടുമടക്കി. മൂന്നിടത്ത് ഭക്തര്‍ക്ക് നേരെ ലാത്തിവീശി.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പമ്പയില്‍ എത്തിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു എന്നിവരെ പോലീസ് തന്നെ സന്നിധാനത്തേക്ക് കയറ്റി വിടുകയായിരുന്നു.
പോലീസ് ഒപ്പം പോയാല്‍ ഭക്തര്‍ ശ്രദ്ധിക്കുമെന്നതിനാല്‍ ഇവരെ ഒറ്റയ്ക്ക് മലകയറ്റി. എന്നാല്‍ അപ്പാച്ചിമേട്ടില്‍ ഇവരെ തിരിച്ചറിഞ്ഞതോടെ കുട്ടികളടക്കമുള്ള ഭക്തര്‍ നിലത്തിരുന്ന് നാമജപം നടത്തി. ഇതറിഞ്ഞെത്തിയ പോലീസ് ഭക്തരെ വലിച്ചിഴച്ച് നീക്കി സുരക്ഷ ഒരുക്കി. യുവതികളുമായി മരക്കൂട്ടത്ത് എത്തിയെങ്കിലും അവിടെയും ഭക്തര്‍ ഭാഷ-ദേശ വ്യത്യാസമില്ലാതെ നാമജപവുമായി അണിനിരന്നു. ഷീല്‍ഡും ലാത്തിയും ഉപയോഗിച്ച് ഭക്തരെ തള്ളിനീക്കിയും വലിച്ചിഴച്ചും യുവതികള്‍ക്ക് വീണ്ടും വഴി ഒരുക്കി.
കന്നിഅയ്യപ്പന്മാരും കുഞ്ഞുമാളികപ്പുറങ്ങളും അമ്മമാരും കണ്ണീരോടെ പോലീസിനോടും യുവതികളോടും മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുന്നത്് കണ്ടതോടെ മലയിറങ്ങുകയായിരുന്ന ഭക്തര്‍ നാമജപത്തോടൊപ്പം ചേര്‍ന്നു. ഇതോടെ നടപ്പന്തലില്‍ എത്തുന്നതിന് 150 മീറ്റര്‍ മുന്നേ പോലീസ് സംഘത്തിനും യുവതികള്‍ക്കും യാത്ര അവസാനിപ്പിക്കേണ്ടിവന്നു.
ഭക്തരെ തള്ളിനീക്കി മുന്നോട്ട് പോകാന്‍ ശ്രമം നടന്നെങ്കിലും പുറകില്നിന്നും മുന്നില്‍നിന്നും ഭക്തര്‍ കൂടുതല്‍ സംഘടിച്ചതോടെ ആ നീക്കം പോലീസ് ഉപേക്ഷിച്ചു. തുടര്‍ന്ന് യുവതികളോട് തിരിച്ചിറങ്ങണം എന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ സന്നിധാനത്തേക്ക് പോകണമെന്ന് ശഠിച്ചു.
ഇതോടെ ചുറ്റുമുള്ള കാട്ടിലും ശരണം വിളികളുമായി അയ്യപ്പഭക്തര്‍ അണിനിരന്നു. പോലീസും യുവതികളും നാമജപത്തിന് നടുവിലായി. ദേഹാസ്വാസ്ഥ്യമെന്ന് പറഞ്ഞ് കനകദുര്‍ഗയെ ആദ്യം പമ്പയിലെത്തിച്ചു. എന്നാല്‍ ബിന്ദു മലയിറങ്ങാന്‍ വിസമ്മതിച്ചു. ഇതോടെ നാമജപം ഉച്ചത്തിലായി. ഗത്യന്തരമില്ലാതെ പോലീസ് ബിന്ദുവിനെ ബലം പ്രയോഗിച്ച് പമ്പയില്‍ എത്തിച്ചു.
ഇതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിട്ടു. ഷീല്‍ഡും ലാത്തിയും ഉപയോഗിച്ച് ഇടിച്ചു. മൂന്ന് ക്യാമറകള്‍ തല്ലിത്തകര്‍ത്തു. എസ്പി ജയദേവന് എത്തിയാണ് പോലീസുകാരെ അനുനയിപ്പിച്ചത്. സ്വാമി അയ്യപ്പന് റോഡിലേക്ക് ഇറങ്ങവെ പോലീസിനും യുവതിക്കും നേരെ അയ്യപ്പഭക്തര്‍ കുപ്പിവെള്ളം വലിച്ചെറിഞ്ഞു. രണ്ട് യുവതികളെയും പമ്പ ആശുപത്രിയിലേക്കും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. അതുവരെ നടപ്പന്തലിലും നാമജപം നടന്നു.
ആചാരലംഘനം ഉണ്ടായാല്‍ നട അടയ്ക്കണമെന്നതില്‍ തന്ത്രി കണ്ഠര് രാജീവരും പന്തളം കൊട്ടാരവും ഉറച്ച് നിന്നു. നാമജപത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ നിരോധനാജ്ഞ ലംഘിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: