കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാന സംരക്ഷണം ആവശ്യപ്പെട്ട് കാസര്‍കോട് ഹൊസങ്കടി മുതല്‍ കന്യാകുമാരി ത്രിവേണി സംഗമംവരെ ഇന്ന് അയ്യപ്പജ്യോതി തെളിയും.
ഹൊസങ്കടി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് കൊണ്ടെയുര് ആശ്രമം മഠാധിപതി സ്വാമി യോഗാനന്ദ സരസ്വതി ദീപം തെളിയിക്കും. ഓരോ കിലോമീറ്ററിലും പൗരപ്രമുഖന്മാര് ദീപം തെളിക്കും. 250 വിശ്വാസ സംരക്ഷണ സമ്മേളനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
പത്തു ലക്ഷം വിശ്വാസികള്‍ ജ്യോതിയില്‍ പങ്കാളികളാകും. കേരള അതിര്‍ത്തിയായ കളയിക്കവിളയില്‍ നിന്നാണ് ജ്യോതി തമിഴ്നാട്ടില്‍ പ്രവേശിക്കുക. ഇവിടെ സുരേഷ് ഗോപി എംപി ദീപം തെളിച്ച് സന്ദേശം കൈമാറും. ജ്യോതിയുടെ ഭാഗമായി തമിഴ്നാട്ടിലെ 65 നഗര ഗ്രാമ കേന്ദ്രങ്ങളില്‍ ജ്യോതിസംഗമം നടക്കും. വിദേശ രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ഇന്നേദിവസം ജ്യോതി സംഗമങ്ങള്‍ നടത്തും. അങ്കമാലി വരെ ദേശീയപാതയിലും തുടര്‍ന്ന് എംസി റോഡിലൂടെ മൂവാറ്റുപുഴയിലെത്തി തൊടുപുഴ റോഡിലും പ്രവേശിക്കും.
വാഴക്കുളം, വെങ്ങല്ലൂര്‍, തൊടുപുഴ, കരിങ്കുന്നം, നെല്ലാപ്പാറ, പാല, കിടങ്ങുര്‍, ഏറ്റുമാനൂര്‍ വഴി വീണ്ടും എംസി റോഡിലെത്തും. പിന്നീട് തിരുവനന്തപുരം വരെ എംസി റോഡിലാണ് ജ്യോതി തെളിക്കുന്നത്. തമ്പാനൂരില്‍നിന്നും കിള്ളിപ്പാലം, വെള്ളായണി, ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല, കളിയിക്കാവിള, മാര്‍ത്താണ്ഡം, തക്കല, പാര്‍വതീപുരം വഴി കന്യാകുമാരി ത്രിവേണീസംഗമം വരെ 795 കിലോമീറ്റര്‍ ദൂരത്തില്‍ പാതകളുടെ ഇടതുവശം ചേര്‍ന്നാണ് ജ്യോതി തെളിയിക്കുക. നൂറ്റി ഇരുപതോളം ആധ്യാത്മിക, മുന്നാക്ക-പിന്നാക്ക, പട്ടികജാതി-വര്‍ഗ സമുദായ സംഘടനകളുടെ പിന്തുണയോടെയാണ് ജ്യോതി തെളിക്കുന്നത്.
പ്രധാന കേന്ദ്രങ്ങളില്‍ വൈകിട്ട് അഞ്ചിന് വിശ്വാസസംരക്ഷണ സമ്മേളനങ്ങളോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയുടെ അയ്യപ്പജ്യോതി സന്ദേശം സമ്മേളനത്തിലുണ്ടാകും. ആറിന് ദീപം തെളിയിക്കും. 6.30ന് അയ്യപ്പജ്യോതി സമാപിക്കുമെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍ അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: