തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായഹസ്തവുമായി സുരേഷ് ഗോപി എം.പി. വീട് പണയം വച്ച് വനിത വികസന കോര്‍പ്പറേഷനില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്ന് സുരേഷ്ഗോപി ഉറപ്പ് നല്കി.
സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി സനലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. നിലവില്‍ 35 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് സനലിന്റെ കുടുംബം പറയുന്നത്. ഇതില്‍ മുഴുവനും അടച്ച് തീര്‍ക്കാന്‍ കഴിയില്ലെങ്കിലും വനിതാ കോര്‍പ്പറേഷനില്‍ നിന്നും വീട് പണയപ്പെടുത്തി എടുത്തിയ മൂന്ന് ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ സഹായിക്കാമെന്നാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം
വിജിയുടെ കുടുംബത്തിന് തന്നാല്‍ കഴിയുന്ന ചെറിയൊരു കൈത്താങ്ങ് മാത്രമാണ് നല്‍കുന്നതെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. വനിതാ കോര്‍പ്പറേഷനില്‍ നിന്നും എടുത്ത വായ്പയില്‍ ജപ്തി നടപടികള്‍ ഒഴിവാക്കുന്ന നടപടികള്‍ നാളെത്തന്നെ സ്വീകരിക്കും. എന്നാല്‍ കോര്പ്പറേഷന് പലിശ ഒഴിവാക്കിത്തരണം. സനിലിന്റെ കുടുംബം ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സമരം ഉപാധികളോടെ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത് അപഹാസ്യമാണ്. സമരം അവസാനിപ്പിക്കാന്‍ ഇന്ന് തന്നെ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സനലിന്റെ ഭാര്യ വിജി നടത്തുന്ന സത്യാഗ്രഹ സമരം ഇന്ന് പതിനാറാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സനലിന്റെ ഭാര്യ വിജിയും കുടുംബവും ഇന്ന് പട്ടിണി സമരം നടത്തും. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പട്ടിണി സമരം.
സനലിന്റെ കുടുംബത്തിന് ഉപാധികളോടെ സഹായം വാഗ്ദാനം ചെയ്ത സിപിഎമ്മിന്റെ നിലപാട് കഴിഞ്ഞ ദിവസം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചെന്ന് വാര്‍ത്താസമ്മേളനം നടത്തിയാല്‍ സാമ്പത്തിക സഹായവും ജോലിയും നല്‍കാമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അറിയിച്ചതായിട്ടാണ് സനലിന്റെ ഭാര്യ പിതാവ് വര്‍ഗീസ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സനലിന്റെ ഭാര്യാ പിതാവിനെ സിപിഎം ജില്ലാ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് സമരം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്.
സമരം നിര്‍ത്തിയാല്‍ നഷ്ടപരിഹാരം വാങ്ങി തരാമെന്നും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസെറ്റിയില്‍ ജോലി നല്‍കാമെന്നും പറഞ്ഞതായി വിജിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നിഷേധിക്കുമെന്നും ആനാവൂര്‍ പറഞ്ഞതായും വര്‍ഗീസ് പറഞ്ഞു. ആന്‍സലന്‍ എംഎല്‍എ യുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കോടിയേരിയുമായി ചര്‍ച്ച ചെയ്യാമെന്നും ജില്ലാ സെക്രട്ടറി വാഗ്ദാനം ചെയ്തുവെന്നും വര്‍ഗീസ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: