ജക്കാർത്ത: ഇന്തോനേഷ്യയിൽ അഗ്നി പർവത സ്ഫോടനത്തെ തുടർന്നുണ്ടായ സുനാമിയിൽ മരിച്ചവരുടെ എണ്ണം 429 ആയി. 1459 പേർക്ക് പരുക്കേറ്റു. 154 പേരെ കാണാതായി. 5,600 പേരെ മാറ്റിപ്പാർപ്പിച്ചതായും ഇന്തോനേഷ്യയുടെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.
സുനാമിയിൽ 100 കിലോമീറ്റർ തീരമേഖല തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനും മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനും ശ്രമം തുടരുകയാണ്. റെഡ്ക്രോസിന്റെ നാനൂറോളം സന്നദ്ദപ്രവര്ത്തകരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ജാഗ്രതാ നിർദേശം നാളെ വരെ നീട്ടി. ശനിയാഴ്ച തെക്കന്‍ സുമാത്രയ്ക്കും പശ്ചിമ ജാവയ്ക്കുമിടയിലെ തീരമേഖയിലാണ് സുനാമി ആഞ്ഞടിച്ചത്. ആയിരക്കണക്കിന് ആളുകള്‍ ഭവന രഹിതരായി. ഇവരെ താത്ക്കാലിക അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമായി തുടരുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ 2004 ൽ സുനാമി വീശിയടിച്ചതിന്റെ പതിനാലാം വാർഷികം ആകാൻ മൂന്ന് ദിവസം മാത്രം അവശേഷിക്കേയാണ് ഇന്തോനേഷ്യൻ തീരത്ത് വീണ്ടും സുനാമി നാശം വിതച്ചത്. പതിമൂന്ന് രാജ്യങ്ങളെ ബാധിച്ച അന്നത്തെ സുനാമിയിൽ രണ്ടേകാൽ ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. ഒരു ലക്ഷത്തിലധികം പേർ ഇന്തോനേഷ്യയിൽ മാത്രം കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: