തിരുവനന്തപുരം: നാല് കക്ഷികളെ കൂടി ഇടതുമുന്നയിലേക്കെടുത്തു. ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരെയാണ് പുതുതായി മുന്നണിയിലേക്കെടുത്തത്.
ഇന്നു ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. ഇടതുമുന്നണിയിലുള്ള സ്കറിയാ വിഭാഗവുമായി ലയിക്കാന്‍ കേരള കോണ്‍ഗ്രസി (ബി)ന് നേരത്തെ മുന്നണി അനുമതി നല്‍കിയിരുന്നുവെങ്കിലും ശബരിമല പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നണിയിലേക്ക് പ്രവേശനം നല്‍കുകയായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ഇടതുമുന്നണിക്കൊപ്പം ഉള്ള പാര്‍ട്ടിയാണ് ഐഎന്‍എല്‍.
വീരേന്ദ്രകുമാര്‍ നേതൃത്വം നല്കുന്ന പാര്‍ട്ടിയാണ് ലോക് താന്ത്രിക് ജനതാദള്‍. ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്കുന്ന പാര്‍ട്ടിയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. അടുത്ത ഇടതു മുന്നണി യോഗത്തില്‍ ഈ പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും. ലോക്ഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്‍ഡിഎഫിന്റെ നീക്കം.
നാലു കക്ഷികള്‍ ചേര്‍ന്നാല്‍ 47 ശതമാനം വോട്ടാണെന്നും തീരുമാനം നല്ലതാണെന്നും ആര്. ബാലകൃഷ്ണപിള്ള പറഞ്ഞു. മന്ത്രിയാകാനല്ല മുന്നണിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി എല്‍ഡിഎഫ് വിട്ടത്. പിന്നീട് യുഡിഎഫുമായി സഹകരിച്ച ജെഡിയു പിന്നീട് യുഡിഎഫ് വിടുകയും ജനതാദളുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു. ജെഡിയു ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെയാണ് വീരേന്ദ്രകുമാര്‍ പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: