മധുരൈ : തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിയായ യുവതി രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. വിരുതുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 24കാരിക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ആശുപത്രി ജീവനക്കാരില്‍ മൂന്നു പേരെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ഡിസംബര്‍ മൂന്നിനാണ് സംഭവം നടന്നത്. രണ്ടു വര്‍ഷം മുമ്പ് എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയ യുവാവില്‍ നിന്നെടുത്ത രക്തം സര്‍ക്കാര്‍ ആശുപത്രിയിലെ രക്തബാങ്കില്‍ നിന്ന് യുവതിക്ക് നല്‍കുകയായിരുന്നു. എച്ച്ഐവിപോസിറ്റീവാണെന്ന കാര്യം മറച്ചുവെച്ചാണ് യുവാവ് രക്തം നല്‍കിയത്. യുവതി രക്തം സ്വീകരിച്ചതിനുശേഷമാണ് യുവാവ് എയിഡ്സ് ബാധിതനാണെന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്.
തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതിയെ പരിശോധിച്ചപ്പോള്‍ ഇവര്‍ക്ക് എച്ച്ഐവി ബാധയേറ്റിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇവര്‍ ഗര്‍ഭിണി കൂടി ആയതുകൊണ്ട് ശിശുവിനും എച്ച്ഐവി ബാധയേറ്റിണ്ടോയെന്നും സംശയമുണ്ട്. എന്നാല്‍ പ്രസവത്തിനുശേഷം മാത്രമേ ഇതുസംബന്ധിച്ച് പരിശോധിക്കാന്‍ സാധിക്കൂ. യുവതിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടാകുന്നത്.
ഗുരുതരമായ തെറ്റാണ് ജീവനക്കാരില്‍ നിന്ന് ഉണ്ടായിട്ടുയള്ളത്. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി തമിഴ്നാട് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആര്. മനേഹരന്‍ അറിയിച്ചു. അതേസമയം നഷ്ടപരിഹാരമായി യുവതിക്കും ഭര്‍ത്താവിനും സര്‍ക്കാര്‍ ജോലി നല്‍കുമെന്നും യുവാവിന് ചികിത്സ ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: