കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്ത് ശ്രീജിത്തിനെ കസ്റ്റഡിയില്‍ ചവിട്ടിക്കൊന്ന കേസിലെ പ്രതികളായ ഏഴു പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു.
സിഐ ക്രിസ്പിന് സാം, എസ്ഐ ദീപക്, എഎസ്ഐ. ജനാര്ദനന്, ഗ്രേഡ് എഎസ്ഐ സുധീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് ബേബി, സിവില്‍ പോലീസ് ഓഫിസര്‍ ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരെയാണ് തിരിച്ചെടുത്തത്. സസ്പെന്‍ഷനിലായിരുന്ന എസ്പി എ.വി ജോര്‍ജിനെ നേരത്തെതന്നെ തിരിച്ചെടുത്തിരുന്നു. ഒമ്പത് മാസത്തെ സസ്പെന്ഷന് ശേഷമാണ് ഇവരെ തിരിച്ചെടുത്തത്.
പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രിസ്പിന് സാം ഒഴികെയുള്ള പോലീസുകാര്‍ക്ക് എറണാകുളം റൂറലിലാണ് പോസ്റ്റിങ്. ഇവര്‍ ജില്ലാ പോലീസ് മേധാവിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യണം. ക്രിസ്പിന് സാമിനോട് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണം അവസാനിച്ചതിനാലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്ന് ഐജി വിജയ് സാക്കറെയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജ് ഉള്‍പ്പെടെ 11 പോലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല നടപടികളുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്യുകയും ഒന്‍പതു പേരെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ 2018 ഏപ്രില്‍ ആറിനു രാത്രി 10.30നാണ് ശ്രീജിത്തിനെ എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ മൂന്നു പോലീസുകാര്‍ കസ്റ്റഡിയിലെടുത്തത്. ആളുമാറിയാണ് കസ്റ്റഡിയില്‍ എടുത്തത.്
പോലീസുകാരെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി ശ്രീജിത്തിന്റെ അമ്മ രംഗത്തെത്തി. കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രതികളായ പോലീസുകാരെ തിരിച്ചെടുത്തത് ശരിയായില്ല. ആരെയോ സംരക്ഷിക്കാനാണ് ഈ നടപടിയെന്ന് സംശയമുണ്ടെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: