ചെറുവത്തൂര്‍(കാസര്‍കോട്): കരിവെളളൂര്‍ ഓണപ്പറമ്പിലും പയ്യന്നൂര്‍ പെരുമ്പയിലും അയ്യപ്പജ്യോതി തെളിയിക്കാനെത്തിയ ഭക്തര്‍ക്കെതിരെ സിപിഎം അക്രമം. കരിവെള്ളൂര്‍ ദേശീയ പാതയ്ക്കരികില്‍ അയ്യപ്പജ്യോതി തെളിയിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സംഘടിച്ചെത്തിയ നൂറോളം വരുന്ന സിപിഎം സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. അമ്മമാരും വയോധികരും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭക്തജനങ്ങളെയും കൊണ്ട് എത്തിയ നിരവധി വാഹനങ്ങളും, കണ്ടോത്ത് അനൗണ്‍സ്മെന്റ് വാഹനവും തകര്‍ത്തു. വെളളൂരില്‍ അയ്യപ്പഭക്തര്‍ക്ക് നേരെ ഡിവൈഎഫ്ഐ സംഘം ബോംബെറിഞ്ഞു.
കരിവെള്ളൂര്‍ വി.വി.സ്മാരക മന്ദിരം കേന്ദ്രീകരിച്ചാണ് അക്രമികള്‍ സംഘടിച്ചത്. ജ്യോതി തെളിയിക്കാന്‍ പാടില്ലെന്ന് വി.വി.സ്മാരക മന്ദിരത്തില്‍ നിന്ന് സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി. അതിനു വഴങ്ങാത്തതിനെ തുടര്‍ന്നാണ് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയത്. പരിക്കേറ്റവരെ ചെറുവത്തൂരിലും തുടര്‍ന്ന് മാവുങ്കാല്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി പ്രേംരാജ് കാലിക്കടവ് അടക്കം നിരവധി പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പയ്യന്നൂരില്‍ അക്രമത്തില്‍ സാരമായി പരിക്കേറ്റ രാമചന്ദ്രന് എച്ചിലാം വയല്‍, പുത്തലത്ത് കുമാരന് എന്നിവരടക്കമുളളവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കോത്തായി മുക്ക്, കാലിക്കടവ്, പാലത്തറ ഭാഗങ്ങളില്‍ പരിപാടിക്ക് വന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: