ന്യൂദല്‍ഹി: ജില്ലാ ജഡ്ജിമാരും കീഴ്ക്കോടതി ജഡ്ജിമാരും ഉള്‍പ്പെടെയുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ നിയമനങ്ങളില്‍ പട്ടികജാതി, വര്‍ഗ സംവരണം ഉറപ്പാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.
സിവില്‍ സവീസ് മാതൃകയില്‍ കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മീഷന് (യുപിഎസ്സി) ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷ നടത്തിയാല്‍ ഈ രംഗത്ത് എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ഏതാനും സംസ്ഥാനങ്ങളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ നിയമനങ്ങളില്‍ സംവരണം നടപ്പാക്കുന്നുണ്ട്.
നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതാണ് ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷ. യുപിഎസ്സി നടത്തുന്ന പരീക്ഷകളില്‍ എസ്സി, എസ്ടി, ഒബിസി സംവരണം നിര്‍ബന്ധമായതിനാല്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ നിയമനങ്ങളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ ഇടം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സംവരണം നല്‍കുന്നത് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളില്‍നിന്നും പരിശീലനം ലഭിച്ച നിരവധി ജുഡീഷ്യല്‍ ഓഫീസര്‍മാരെ വാര്‍ത്തെടുക്കാന്‍ ഉപകരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അവര്‍ക്ക് കൂടുതല്‍ ഉയര്‍ന്ന പദവികള്‍ വഹിക്കാനും ചില വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലെന്ന പരാതി പരിഹരിക്കാനും ഇതിലൂടെ സാധിക്കും. ജഡ്ജിമാരില്‍ എസ്സി, എസ്ടി പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.
ലക്നൗവില്‍ അഭിഭാഷകരുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്കി ജുഡീഷ്യല്‍ സര്‍വീസ് നടപ്പാക്കാനുള്ള നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്ന് കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാനും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: