ലോകത്തിന്റെ പല ഭാഗത്തും പല ഭാഷകളും മരിക്കുന്നുണ്ട്. ആ ആപത്ത് ഇവിടെയുണ്ടാവരുത്. ആധുനിക ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വൈജ്ഞാനിക ഭാഷയായി കൊങ്കണി ഭാഷയും മാറണം. എങ്കിലേ ഭാഷയ്ക്ക് വളരാനാകൂ. കൊങ്കണി ഭാഷയുടെ ശാക്തീകരണത്തിനായി പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കേരള കൊങ്കണി കള്‍ച്ചറല്‍ ഫോര്‍ട്ട് (കെകെസിഎഫ്) ചെയ്യുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര് സംസാരിക്കുന്ന ഭാഷ മലയാളം ആണെങ്കിലും കൊങ്കണി ഭാഷ മാതൃഭാഷയായിട്ടുള്ള ഒട്ടേറെ പേര് സംസ്ഥാനത്തുണ്ട്. ദേവനാഗരി ലിപിയുപയോഗിച്ചാണ് ഈ ഭാഷ എഴുതുന്നത്. കൊങ്കണി ഭാഷ സംസാരിക്കുന്ന വലിയൊരു ജനവിഭാഗം ഉണ്ടായിട്ടും പല കാരണങ്ങളാല്‍ ആ ഭാഷ പൊതുധാരയില്‍ നിന്നു വേറിട്ടുനില്‍ക്കുകയാണ്.
ഭാരതത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ത്രിഭാഷാ പദ്ധതിയാണുള്ളത്. മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി എന്നിവ വിദ്യാഭ്യാസത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം പിടിച്ചു. കൊങ്കണി ഭാഷ ജ്ഞാനം ഉള്ള, സ്കൂള്‍ കുട്ടികളില്‍ പലര്‍ക്കും തങ്ങളുടെ കഴിവുകള്‍ സ്കൂള്‍ തല മത്സരങ്ങളില്‍ അവതരിപ്പിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. മാത്രമല്ല സ്കൂള്‍ തലങ്ങളില്‍ കൊങ്കണി ഭാഷ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ എല്ലാ വിദ്യാലയങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സംസ്കൃതോത്സവവും, അറബിക് സഹിത്യോത്സവവും സ്ഥാനം നേടിയിട്ടുണ്ട്. കൊങ്കണി ഭാഷാമത്സര ഇനങ്ങള്‍ കൂടെ ഉള്‍പ്പെടുത്തി ഭാഷ പരിജ്ഞാനമുള്ള വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചുകഴിഞ്ഞു. കൊങ്കണി ഭാഷ മത്സരയിനങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനെ സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് പഠനം നടത്തി പുതിയ മാന്വല്‍ പരിഷ്കരണം കൊങ്കണി ഭാഷാ തത്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലിച്ചുള്ളതാവും എന്ന പ്രതീക്ഷയിലാണ് കേരള കൊങ്കണി കള്‍ച്ചറല്‍ ഫോര്‍ട്ട്.
സി.ബി. ഷെട്ടി, എളമക്കര, കൊച്ചി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: