അഞ്ച് നിയമസഭകളിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതുമുതല്‍ അടുത്ത പ്രധാനമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പ്രതിപക്ഷ നിരകളില്‍. അതില്‍ അപാകതയൊന്നുമില്ല; അതൊക്കെ വേണ്ടതുമാണ്. വിജയിക്കുമ്പോള്‍ അങ്ങനെയൊക്കെ ആഗ്രഹിക്കാനും ചിന്തിക്കാനും കഴിഞ്ഞില്ലെങ്കില്‍ പിന്നെന്താണ് പറയുക. ഇരുപതിലേറെ തെരഞ്ഞെടുപ്പുകളില്‍ മൂക്കുകുത്തി വീണ ഒരു യുവനേതാവിന്റെ, പിന്തുടര്ച്ചാവകാശിയുടെ, വിലാപവും ആഗ്രഹവും സന്തോഷവുമൊക്കെ കാണാതെ പോകാനുമാവില്ലല്ലോ. എന്നാല്‍ അതൊക്കെ എവിടേക്കാണ് എത്തിപ്പെടുക; എന്താവും കൂടെ നില്ക്കുന്നവരുടെ മനോഗതി…?’ മഹാ ഗദ്ബന്ധന്‍’ പോയിട്ട് മാന്യമായി മത്സരിക്കാന്‍ കഴിയുന്ന വിധത്തില്‍ ഒരു രാഷ്ട്രീയകൂട്ടുകെട്ടും അതിനൊരു നേതാവുമൊക്കെ ഉണ്ടാവുമോ?. രാജ്യം ഉറ്റുനോക്കുന്നത് അതാണ്; അതിനുള്ള മറുപടിയാവട്ടെ, ഈ യുവനേതാവിനും മറ്റും നിരാശയാണ് പ്രദാനം ചെയ്യുന്നത്.
ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ ബിജെപി തോറ്റുകഴിഞ്ഞു, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനി നിലനില്‍പ്പില്ല എന്നൊക്കെ കരുതുന്നവരാണ് മേല്‍ സൂചിപ്പിച്ചത് പോലെ പറഞ്ഞുനടക്കുന്നത് എന്നതും മറന്നുകൂടാ. അതുകൊണ്ട് ആ തെരഞ്ഞെടുപ്പ് ഫലം കൂടി ഒന്ന് നോക്കേണ്ടതുണ്ട്. ഒന്ന്, ശരിയാണ്, ബിജെപിക്ക് മൂന്ന് സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമായി. പക്ഷേ, അതില്‍ രണ്ടിടത്ത്, കോണ്‍ഗ്രസ് എങ്ങനെയാണ് അധികാരത്തിലേറിയത്? മധ്യപ്രദേശില്‍ വ്യക്തമായ ഭൂരിപക്ഷം അവര്‍ക്കില്ല; ബിജെപിക്കാവട്ടെ കോണ്‍ഗ്രസിനേക്കാള്‍ ഒരു ശതമാനം വോട്ട് അധികവുമാണ്. രാജസ്ഥാനില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ വലിയ ഭൂരിപക്ഷത്തില്‍ ഭരണമാറ്റം സാധാരണ ഉണ്ടാവാറുണ്ട്; പക്ഷേ ഇത്തവണയോ… വെറും അര ശതമാനം വോട്ടിന്റെ വര്‍ധനവ് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് അതൊക്കെ മറികടക്കുക പ്രയാസമല്ല എന്നത് കോണ്‍ഗ്രസിനുമറിയാമല്ലോ. ലോക്സഭാ തെരഞ്ഞെടുപ്പാവുമ്പോള്‍ സമ്പ്രദായം തന്നെ മാറുമെന്നും അത് ബിജെപിയെ എങ്ങനെയാണ് സഹായിക്കുക എന്നതും മറക്കുകയുമരുത്. അതേസമയം കോണ്‍ഗ്രസ് മറ്റ് രണ്ട് സംസ്ഥാനങ്ങളില്‍ ദയനീയമായി തോറ്റത് കാണാതെ പോകുന്നു. തെലങ്കാന അവരുടെ നാടായിരുന്നു; ഇത്തവണ ടിഡിപിയും സിപിഐയുമായി കൂട്ടുകെട്ടുണ്ടാക്കി മത്സരിച്ച സംസ്ഥാനം. എന്നിട്ടും അവിടെ അവര്‍ തോറ്റു. തെലങ്കാനയില്‍ ജയിച്ചത് കോണ്‍ഗ്രസിനെ ആജന്മ ശത്രുവായി കാണുന്ന ടിആര്‍എസും. വടക്ക്-കിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് ഭരണം ബാക്കിയുണ്ടായിരുന്ന ഏക സംസ്ഥാനമാണ് മിസോറാം; അത് കോണ്‍ഗ്രസിന് നഷ്ടമായി; മാത്രമല്ല അവിടെ അധികാരത്തിലേറിയത് എന്‍ഡിഎയില്‍ പെട്ട കക്ഷിയും. അതുകൊണ്ട് കോണ്‍ഗ്രസിന് എത്രകണ്ട് ആഘോഷിക്കാ ന് വകയുണ്ട് എന്നത് ഗൗരവപൂര്‍വ്വം ആലോചിക്കേണ്ടതാണ്. ഈ പശ്ചാത്തലത്തില്‍ വേണം ഭാവിരാഷ്ട്രീയം വിലയിരുത്താന്‍, വിശകലനം ചെയ്യാന്‍.
ഇത്തരമൊരു സാഹചര്യത്തിലാണ് ‘രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രി’ എന്ന പ്രഖ്യാപനമുണ്ടാവുന്നത്. അത് വിളിച്ചുകൂവിയതാവട്ടെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും. എം. കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിലായിരുന്നു ഈ പ്രഖ്യാപനം. സോണിയ ഗാന്ധി, ചന്ദ്രബാബു നായിഡു, പിണറായി വിജയന് തുടങ്ങിയവരൊക്കെ അവിടെ സന്നിഹിതരായിരുന്നുതാനും. മമത ബാനര്‍ജി, എച്ച്.ഡി. കുമാരസ്വാമി, മായാവതി, അഖിലേഷ് യാദവ് എന്നിവര്‍ എത്തിയതുമില്ല. അതില്‍ അവസാനം പറഞ്ഞ രണ്ടുപേര്‍ സോണിയ ഗാന്ധി ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത നേതൃയോഗത്തിലേക്കും വന്നിരുന്നില്ല. മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിലും അവരെ കണ്ടില്ലല്ലോ. എന്തൊക്കെയോ കരുക്കള്‍ നീക്കാന്‍ അവര്‍ തയ്യാറായിരിക്കുന്നു എന്നുവേണ്ടെ കരുതാന്‍?
മറ്റൊന്ന് മമത ബാനര്‍ജിയാണ്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങാന്‍ ഇനിയും ബംഗാള്‍ മുഖ്യമന്ത്രി തയ്യാറല്ല. അത് അവര്‍ ഇപ്പോഴും പരസ്യമായി പറയുന്നുണ്ട്. തെരഞ്ഞെടുപ്പിനുശേഷം മതി പ്രധാനമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നാണ് സീതാറാം യെച്ചൂരിയും മറ്റും പറയുന്നത്. അതിന് അവരെ കുറ്റം പറയാനാവില്ല. ചെന്നൈയില്‍ അന്നുണ്ടായിരുന്ന ചന്ദ്രബാബു നായിഡുവും ഇപ്പോള്‍ പറയുന്നത് അതൊക്കെത്തന്നെയാണ്. രാഹുലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് പറഞ്ഞാല്‍ വോട്ട് ചെയ്യാന്‍ പലരും ഇപ്പോഴും തയ്യാറാവില്ല എന്ന അവരുടെയൊക്കെ തിരിച്ചറിവാണ് അതില്‍ പ്രധാനം. എന്നാല്‍ രാഹുല്‍ ഗാന്ധി സ്വീകാര്യനല്ലെന്ന് തല്ക്കാലം പറയേണ്ട എന്ന് അവരൊക്കെ കരുതുന്നു എന്നര്‍ത്ഥം. രണ്ട്, നരേന്ദ്ര മോദിക്കെതിരെ ഉയര്‍ത്തിക്കാട്ടാന്‍തക്ക വ്യക്തിത്വം രാഹുലിനുണ്ടെന്ന് കരുതുന്നത് ഒരു പക്ഷേ സോണിയ ഗാന്ധി മാത്രമാവും; കോണ്‍ഗ്രസിലെ അദ്ദേഹത്തിന്റെ സഹയാത്രികര്‍ പോലും വിവരക്കേടുകള്‍ കണ്ടും സഹിച്ചുമാണല്ലോ മുന്നോട്ട് നീങ്ങുന്നത്. മൂന്ന്, ഇതാണ് ഏറ്റവും പ്രധാനം; ഈ കസേരയ്ക്ക് മോഹമുള്ള വേറെ അനവധിപേര്‍ ഇപ്പോള്‍ പ്രതിപക്ഷത്തുണ്ട്. മമത ബാനര്‍ജി, മായാവതി, ചന്ദ്രബാബു നായിഡു, എന്തിനേറെ വന്ദ്യ വയോധികനായ ദേവഗൗഡ പോലും. അവരൊക്കെ മനസ് തുറന്നിട്ടില്ലെങ്കിലും കാര്യങ്ങള്‍ പൊതുബോധത്തിലുണ്ട്. അതുകൊണ്ട് തല്ക്കാലം മുന്നണിക്ക് നേതാവില്ല, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയില്ലെന്ന് പറയുന്നതാണ് ഉത്തമമെന്ന് യെച്ചൂരിയും നായിഡുവും മറ്റും കരുതുന്നു.
ഇതിനൊക്കെയിടയില്‍ മൂന്നാം മുന്നണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതും കാണേണ്ടതുണ്ട്. തെലങ്കാനയിലെ വിജയത്തിന് ശേഷം ടിആര്‍എസ് വലിയ ആവേശത്തിലാണ്. കോണ്‍ഗ്രസില്ലാത്ത ഒരു മുന്നണി എന്നതില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നു. മായാവതി, മമത ബാനര്‍ജി, അഖിലേഷ് യാദവ് എന്നിവരൊക്കെയുമായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അടുത്തിടപഴകുന്നുണ്ട്. ഈ നാലുപേര്‍ക്കുമുള്ള പ്രത്യേകത കോണ്‍ഗ്രസിന്റെ സഹായമില്ലാതെ തങ്ങളുടെ നാടുകളില്‍ മുന്നോട്ട് പോകാനാവും എന്നതാണ്. തെലങ്കാനയില്‍ ടിആര്‍എസ് അത് തെളിയിച്ചു; തെരഞ്ഞെടുപ്പ്കഴിഞ്ഞയുടനെ കോണ്‍ഗ്രസുകാരായ എംഎല്‍സിമാര്‍ ടിആര്‍എസില്‍ ലയിച്ചത് മറ്റൊരു ഉദാഹരണം. എന്താണ് പിന്നെ കോണ്‍ഗ്രസിന് തെലങ്കാനയില്‍ പ്രസക്തി; രാഹുലിനെ വിശ്വാസമില്ല എന്നതല്ലേ ആ എംഎല്‍സിമാരും എംഎല്‍എമാരും വിളിച്ചുപറഞ്ഞത്. യുപിയില്‍ കോണ്‍ഗ്രസ് ഒരു ശക്തിയേയല്ല. മാത്രമല്ല ഏറ്റവുമൊടുവില്‍ കേട്ടത്, സോണിയയും രാഹുല്‍ ഗാന്ധിയും വിജയിച്ച റായ്ബറേലി, അമേത്തി എന്നിവ മാത്രമാവും ആ സംസ്ഥാനത്ത് കോണ്‍ഗ്രസിനായി എസ്പി-ബിഎസ്പി സഖ്യം നീക്കിവെക്കുക. വേണമെങ്കില്‍ മതി; അത് പോരെന്നു തോന്നുന്നെങ്കില്‍ പൊയ്ക്കോട്ടേ എന്നതാവും ബിഎസ്പി-സമാജ്വാദി പാര്‍ട്ടി നിലപാട്. ബംഗാളില്‍ ജയിക്കാന്‍ ഇന്നത്തെ നിലക്ക് കോണ്‍ഗ്രസ് ആവശ്യമില്ലെന്നാണ് മമത കരുതുന്നത്; മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവിടെ സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതുമാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു മഹാഗദ്ബന്ധന് എന്നൊക്കെ കണക്കുകൂട്ടുന്നത് സ്വപ്നത്തില്‍ മാത്രമാവും.
തമിഴ്നാട്ടിലും കോണ്‍ഗ്രസിന് സ്വാധീനമൊന്നുമില്ലാത്ത കാലഘട്ടമാണിത്. എങ്കിലും അവരെ കൂടെ നിര്‍ത്തണം എന്നതാണ് എം.കെ. സ്റ്റാലിന്റെ സമീപനം. രജനികാന്ത് ഉയര്‍ത്തിയേക്കാവുന്ന ഭീഷണിയാണ് അതിന് സ്റ്റാലിനെ പ്രേരിപ്പിക്കുന്നത് എന്നുതീര്‍ച്ച. ചന്ദ്രബാബു നായിഡുവിന് ഇപ്പോള്‍ കരകയറാന്‍ ആരെങ്കിലുമൊക്കെ കൂടെയുണ്ടായേ തീരൂ; ആന്ധ്രയില്‍ ജഗന് റെഡ്ഢിയും ബിജെപിയും ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. തെലങ്കാനയില്‍ നേരിട്ട കനത്ത തിരിച്ചടിയും നായിഡുവിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. അതിനര്‍ത്ഥം ചോദിക്കുന്നതൊക്കെ കോണ്‍ഗ്രസിന് കൊടുക്കുമെന്നല്ല. തങ്ങളുടെ കീഴില്‍ ഒരു ചെറിയ പാര്‍ട്ടിയായി വേണമെങ്കില്‍ രാഹുലും കൂട്ടരും വന്ന് അണിനിരന്നൊട്ടെ എന്ന് ടിഡിപി കരുതുന്നു. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിന് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ അവരെ കുറച്ചെങ്കിലും ആവശ്യമുള്ളത് ടിഡിപിക്ക് മാത്രമാണ്. ബീഹാറില്‍ ആര്‍എല്‍എസ്പി എന്ന കക്ഷി ആര്‍ജെഡി സഖ്യത്തില്‍ ചേര്‍ന്നതാണ് ഒരു നേട്ടമായി കോ ണ്‍ഗ്രസ് പറയുന്നത്. അത് കുര്‍മ്മി സമുദായക്കാരുടെ പാര്‍ട്ടിയാണ്; അതിന്റെ നേതാവ് ആ സമുദായക്കാരനാണ്. നേരത്തെ മുഖ്യമന്ത്രി നിതീഷ്കുമാര്‍ മറുപക്ഷത്തായിരുന്നപ്പോഴാണ് ബിജെപി അവിടെ ആര്‍എല്‍എസ്പിയെ കൂടെച്ചേര്‍ത്തത്; നിതീഷും കുര്‍മ്മി സമുദായക്കാരനാണല്ലോ. അതുകൊണ്ട് ബിജെപിക്ക് ഇപ്പോള്‍ വേണ്ടാത്ത ഒരാള്‍ അപ്പുറത്തേയ്ക്ക് പോയി എന്നതേയുള്ളു. അത് കോണ്‍ഗ്രസിനോ ലാലുയാദവിനോ ഒരു ഗുണവും തല്ക്കാലം ചെയ്യാന്‍ പോകുന്നില്ല.
ഇനി ഇക്കൂട്ടരൊക്കെ ഒന്നിച്ചുവന്നാലും ലോക്സഭാ തെരഞ്ഞെടുപ്പാവുമ്പോള്‍ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് ബിജെപി കരുതുന്നത്. വെറുമൊരു മോഹമല്ല അത്; അതിനുള്ള കാരണങ്ങള്‍ അവര്‍ തുറന്നുപറയുന്നുമുണ്ട്. നരേന്ദ്ര മോദി വേണോ വേണ്ടയോ എന്നതാവും പൊതുതെരഞ്ഞെടുപ്പിലെ വിഷയം. അവിടെ ബിജെപിക്കാവും വലിയതോതില്‍ മേല്‍ക്കൈ എന്ന് ബിജെപി വിലയിരുത്തുന്നു. അതിന് കാരണങ്ങള്‍ ഉണ്ടുതാനും.
ഒന്ന്, 2014 ലെ തെരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികളൊക്കെ ഉണ്ടായിരുന്നു; അവരൊക്കെ അന്നും ബിജെപിക്കെതിരായിരുന്നുതാനും; എന്നിട്ടും ബിജെപിക്ക് ലോകസഭയില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. അന്ന് ബിജെപിക്ക് ഉണ്ടായിരുന്നത് രണ്ട് കോടി അംഗങ്ങളാണ്, പ്രവര്‍ത്തകരാണ്. അന്ന് ലഭിച്ചത് 17.5 കോടി വോട്ടാണ്. ഇന്ന് പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 12 കോടിയായി ഉയര്‍ന്നിരിക്കുന്നു. അതില്‍ത്തന്നെ, അമിത് ഷാ പറയുന്നത്, ഒന്‍പതര കോടി പേരുടെ പേരും ഫോണ്‍ നമ്പറും തന്റെ കൈവശമുണ്ട് എന്നതാണ്; ‘എപ്പോള്‍ വേണമെങ്കിലും എനിക്ക് ബന്ധപ്പെടാന്‍ കഴിയുമാറാണ് ആ സംവിധാനം’. വേറൊരു ഘടകം, അമിത് ഷാ കരുതുന്നത്, കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ പ്രയോജനം ലഭിച്ചവരുടെ വലിയ പിന്തുണയാണ്.
ഏതാണ്ട് 21 കോടി സാധാരണ കുടുംബങ്ങള്‍ക്കാണ് അത് ലഭിച്ചത്. ടോയ്ലെറ്റ്, വീടുകള്‍, വൈദ്യുതി, ഗ്രാമീണ റോഡുകള്‍, പാചക വാതക കണക്ഷനുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, സമഗ്ര ആരോഗ്യ (മോദി കെയര്‍) പദ്ധതി അതൊക്കെ സര്‍ക്കാരിന് അനുകൂലമായ ഘടകമായി മാറുക തന്നെ ചെയ്യും. സര്‍വോപരി രാജ്യതാല്പര്യം ബലികൊടുക്കാന്‍ ഒരു പൗരനും തയ്യാറാവില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: