തൃശൂര്‍: ജാതി, മത വേര്‍തിരിവുകള്‍ സൃഷ്ടിച്ച് കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമമാണ് ഇക്കാലമത്രയും കേരളം ഭരിച്ചിരുന്നവര്‍ നടത്തിയതെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ഈ വേര്‍തിരിവുകള്‍ക്കപ്പുറം കേരളത്തെ ഒന്നിപ്പിക്കാനും തീര്ഥാലയമാക്കാനുമുള്ള ശ്രമമാണ് അയ്യപ്പജ്യോതി. ശബരിമലയില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ക്ഷേത്രം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കുക. ആക്ടിവിസത്തിനുള്ള സ്ഥലമല്ല ശബരിമല. അവിശ്വാസികള്‍ ക്ഷേത്രകാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് വേണ്ടതെന്നും ശശികല ടീച്ചര്‍ പറഞ്ഞു. തൃശൂരില്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
അയ്യപ്പജ്യോതി വന്‍ വിജയമാക്കിയ വിശ്വാസി സമൂഹത്തിന് ശബരിമലകര്‍മസമിതി നന്ദി രേഖപ്പെടുത്തുന്നതായി ശശികല ടീച്ചര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കേരളമാകെ തീര്‍ഥാലയത്തിന്റെ പ്രഭ ചൊരിഞ്ഞും സുഗന്ധം നിറച്ചുമായിരുന്നു അയ്യപ്പജ്യോതികള്‍ തെളിഞ്ഞത്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള വിശ്വാസി സമൂഹത്തിന്റെ ആഗ്രഹം സര്‍ക്കാര്‍ തള്ളരുത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുത്. പണക്കൊഴുപ്പും പ്രചരണങ്ങളുമില്ലാതെ വിശ്വാസത്തിലൂടെ മാത്രമാണ് വിശ്വാസി സമൂഹം ഇതില്‍ പങ്കെടുത്തത്. കര്‍മ സമിതിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും ഈ പങ്കാളിത്തം ടീച്ചര്‍ അഭ്യര്‍ഥിച്ചു. കണ്ണൂരിലെ ചില സ്ഥലങ്ങളില്‍ അയ്യപ്പജ്യോതിക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: